തിരുവനന്തപുരം: വിലകൂടിയ വിദേശമദ്യക്കുപ്പികളിൽ നിറച്ച് വിൽപനയ്ക്കെത്തിച്ച വ്യാജമദ്യം പിടികൂടി. ഓണക്കാലം ലക്ഷ്യമിട്ട് എത്തിച്ച 33 ലിറ്റർ വ്യാജമദ്യമാണ് തിരുവനന്തപുരത്ത് പിടികൂടിയത്. കൊഞ്ചിറയിലെ വാടക വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ 33 ലിറ്റർ വ്യാജമദ്യവും 20 ലിറ്റർ കോടയും 2ലക്ഷം രൂപയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തേക്കട കൊഞ്ചിറ പെരുംകൂർ കാർത്തികയിൽ വാടകയ്ക്ക് താമസിക്കുന്ന സതീശൻ(64) അറസ്റ്റിലായി. കുറച്ച് കാലമായി പ്രതി കൊഞ്ചിറയിൽ വാടക വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യനിർമ്മാണവും വില്പനയും നടത്തി വരുന്നതായി റൂറൽ ജില്ലാ പോലീസ് മേധാവി സുദർശനന് വിവരം ലഭിച്ചിരുന്നു.
ഈ വിവരം നെടുമങ്ങാട് പോലീസ് സബ് ഡിവിഷനിലേക്കും വട്ടപ്പാറ പോലീസിനും കൈമാറി. തുടർന്ന് നെടുമങ്ങാട് എ.എസ്.പി അച്യുത് അശോക്, വട്ടപ്പാറ സി.ഐ.ശ്രീജിത്ത്, എസ്.ഐമാരായ ബിനിമോൾ, പ്രദീപ്, മനോജ്, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, സജീവ്, പ്രശാന്ത്, ബിനോയി, മാധവൻ എന്നിവർ അടങ്ങിയ സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും വിദേശ മദ്യക്കുപ്പികളിൽ നിറച്ചിരുന്ന വ്യാജമദ്യവും കോടയുമടക്കം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























