ജിദ്ദ : ഇന്ത്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് യാത്രാവിലക്കെന്ന് വ്യാജപ്രചാരണം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇന്ന് രാവിലെ മുതല്‍ ഈ വ്യാജപ്രചരണം നടക്കുന്നത്. നേരത്തെ കോവിഡ് രൂക്ഷമായിരുന്ന സമയത്ത് സൗദിയിലേക്ക് 20 രാജ്യങ്ങളില്‍ നിന്ന് താല്‍ക്കാലിക യാത്രവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്ന പോസ്റ്ററില്‍ പുതിയ തീയതി കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് വ്യാജപ്രചാരണം.
ഇന്ത്യ, പാകിസ്ഥാന്‍, യു.എ.ഇ, ഈജിപ്ത് തുടങ്ങി 20 രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരത്തെ യാത്രാവിലക്കുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അന്നിറങ്ങിയ അറബി ഭാഷയിലുള്ള പോസ്റ്ററില്‍ ഇന്നത്തെ തീയതിയും ഇന്ന് രാത്രി ഒമ്പത് മണിമുതലാണ് വിലക്ക് നിലവില്‍ വരുന്നതെന്നും അറബിയില്‍ തന്നെ കൂട്ടിച്ചേര്‍ത്താണ് ചിലര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്.
ഈ പോസ്റ്ററിന്‍റെ ഉറവിടം വ്യക്തമല്ലെങ്കിലും കാര്യമറിയാതെ നിരവധി പേരാണ് ഇത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ വാര്‍ത്ത ശരിയാണോ എന്നറിയാന്‍ നിരവധി പ്രവാസികളാണ് മാധ്യമപ്രവര്‍ത്തകരെയും മറ്റും ബന്ധപ്പെടുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ പ്രചാരണമാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ സൗദിയില്‍ കടുത്ത ശിക്ഷ നടപടികള്‍ നേരിടേണ്ടിവരുമെന്നതിനാല്‍ ഇത്തരം വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പ്രവാസികള്‍ വിട്ടുനില്‍ക്കണം.