ദില്ലി: ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം. ഓപ്പറേഷൻ സിന്ദൂർ 2.0 നുള്ള തയ്യാറെടുപ്പുകൾ നിർദ്ദേശിച്ചുകൊണ്ട് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് സൈനിക വിഭാഗങ്ങൾക്ക് അയച്ച കത്തെന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന ലെറ്റർ വ്യാജമാണാണെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. പ്രതിരോധ സെക്രട്ടറിയോ പ്രതിരോധ മന്ത്രാലയമോ അത്തരമൊരു കത്ത് നൽകിയിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണങ്ങളല്ലാതെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള നയതന്ത്ര നീക്കമെന്ന പേരിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന് പാകിസ്ഥാനെതിരെ വീണ്ടും ഓപ്പറേഷൻ സിന്ദൂർ 2.0 എന്ന പേരിൽ സൈനിക നീക്കത്തിന് തയ്യാറെടുക്കാൻ നിർദ്ദേശം നൽകിയെന്നാണ് കത്തിലെ ഉള്ളടക്കം.
ഇത്തരം വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. കഴിഞ്ഞ വർഷം മേയിൽ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുടെ 9 കേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യമായ ആക്രമണം നടത്തി. മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നൂറിലധികം ഭീകരർ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. പാകിസ്ഥാൻ പ്രത്യാക്രമണത്തിന് മുതിർന്നതോടെ നൂർ ഖാൻ, സർഗോധ, ജാക്കോബാബാദ് തുടങ്ങിയ പ്രധാന പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ കനത്ത പ്രഹരമേൽപ്പിച്ചിരുന്നു.




























