ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയതിന് ഋഷികേശിലെ എയിംസിന് 60,000 രൂപ പിഴ. ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ച ഉത്തരവ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ശരിവച്ചു. ആശുപത്രിയുടെ ഭാഗത്ത് ചികിത്സാപ്പിഴവും വൈദ്യപരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടെന്ന് ഉപഭോക്തൃ കമ്മീഷൻ ചൂണ്ടിക്കാട്ടി. രോഗിക്ക് 50,000 രൂപ നഷ്ടപരിഹാരവും കേസിന്റെ ചെലവുകൾക്കായി 10,000 രൂപയും ഉൾപ്പെടെ ആകെ 60,000 രൂപ നൽകണമെന്നാണ് ഉത്തരവ്. 2014-ലാണ് കേസിന് ആധാരമായ സംഭവം നടന്നത്. ആ വർഷം ജൂലൈ 12-ന് അസുഖബാധിതനായ രോഗിയെ ജൂലൈ 15-ന് ആണ് ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് നടത്തിയ രക്തപരിശോധനയിൽ രോഗിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് മെഡിക്കൽ രേഖകളിൽ രേഖപ്പെടുത്തി. പിന്നീട്, ഡെറാഡൂണിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എച്ച്ഐവി നെഗറ്റീവ് ആണെന്ന് കണ്ടെത്തി. മെഡിക്കൽ രേഖകളിൽ എച്ച്ഐവി പോസിറ്റീവ് ആണെന്ന് രേഖപ്പെടുത്തിയതിലൂടെ തനിക്ക് മാനസികമായും സാമൂഹികമായും സാമ്പത്തികമായും വലിയ പ്രതിസന്ധികൾ ഉണ്ടായെന്ന് വ്യക്തമാക്കി രോഗി ഹരിദ്വാർ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. ജില്ലാ കമ്മീഷൻ രോഗിക്ക് 50,000 രൂപ നഷ്ടപരിഹാരവും കേസിന്റെ ചെലവുകൾക്കായി 10,000 രൂപയും ഉൾപ്പെടെ ആകെ 60,000 രൂപ നൽകണമെന്നാണ് ഉത്തരവ് പുറപ്പടുവിച്ചു. ഇതിനെതിരെയാണ് ഋഷികേശ് എയിംസ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
രോഗിയിൽ എച്ച്ഐവി പരിശോധന നടത്തിയിട്ടില്ല എന്നായിരുന്നു എയിംസിന്റെ വാദം. ജില്ലാ ഉപഭോക്തൃ കമ്മീഷന് പിഴ വിധിക്കാൻ അധികാരമില്ലെന്നും ആശുപത്രി വാദിച്ചു. എന്നാൽ, രോഗിയിൽനിന്ന് ആശുപത്രി 270 രൂപ ഈടാക്കിയിട്ടുണ്ടെന്നും അതിനാൽ ഉപഭോക്തൃ കമ്മീഷന് വിഷയത്തിൽ ഇടപെടാൻ അധികാരം ഉണ്ടെന്നും ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. ആശുപത്രിയുടെ ഡിസ്ചാർജ് സമ്മറിയിൽ രോഗി എച്ച്ഐവി പോസിറ്റീവ് ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ പരിശോധന നടന്നിട്ടില്ലെന്ന് പറയാൻ കഴിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.































