കോന്നി : മനോരമ ഓൺലൈൻ ന്യൂസിന്റെ വ്യാജ കാർഡ് നിർമ്മിച്ച് സാമൂഹ്യ മാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തുകയും അസഭ്യം വിളിക്കുകയും ചെയ്ത
വ്യക്തികൾക്ക് എതിരെ കോന്നി എം.എല്‍.എ കെ.യു ജെനീഷ് കുമാർ സംസ്ഥാന പോലീസ് മേധാവിക്കും സൈബർ പോലീസിനും പരാതി നൽകി. അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ നിർമ്മാണം, ആൾമാറാട്ടം, പകർപ്പവകാശ ലംഘനം, വ്യാപാര മുദ്ര ദുരുപയോഗം തടയൽ നിയമം, ഐ ടി ആക്റ്റ്, എന്നിവ പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് എം.എല്‍.എ പരാതി നൽകിയത്. സാവിമോൻ കേയൽ, സലീന, ജോഷി ജോസ് എന്നീ മൂന്ന് സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്ക് എതിരെയാണ് പരാതി.
അപകീർത്തികരമായ പോസ്റ്റിനെതിരെ ക്രിമിനൽ നടപടി കൂടാതെ സിവിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഉള്ള നടപടിയും ആരംഭിക്കുമെന്ന് കോന്നി എം.എല്‍.എ യുടെ ഓഫീസ് അറിയിച്ചു. നിയമസഭ അംഗത്തെ അപകീർത്തിപ്പെടുത്തിയതിനെതിരെ സ്പീക്കർക്കും പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മറ്റിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എ. പോസ്റ്റ് വിവാദമായത്തിന് പിന്നാലെ സാവിമോൻ കേയലിന്റെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് അപ്രത്യക്ഷമായി. എന്നാൽ വിവിധ വാട്ടസാപ്പ് ഗ്രൂപ്പുകളിലൂടെ ഇതിന്റെ സ്‌ക്രീൻ ഷോട്ട് പ്രചരിക്കുന്നുണ്ട്. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും വരെ നിയമ പോരാട്ടം തുടരുമെന്ന് എം.എല്‍.എ പറഞ്ഞു.





























