കൊല്ലം : കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ തുടയിൽ അസാധാരണമായ വീക്കം രൂപപ്പെട്ടതായി മാതാപിതാക്കളുടെ പരാതി. സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി സമർപ്പിച്ചു. അച്ചൻകോവിൽ പൊങ്ങലിൽ വീട്ടിൽ അപർണയും ഭർത്താവ് ശ്യാമുമാണ് പരാതിക്കാർ. വാക്‌സിൻ കുത്തിവെച്ചതിന് ശേഷം കുഞ്ഞിന്റെ തുടയിൽ വീക്കവും അസ്വസ്ഥതയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിച്ചത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉത്തരവാദിത്തം നിർണയിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം മൂന്നിന് അച്ചൻകോവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നാണ് കുഞ്ഞിന് രണ്ടുമാസത്തെ പ്രതിരോധ വാക്‌സിൻ എടുത്തത്. കുത്തിവയ്‌പെടുത്തതിന് പിന്നാലെ കുഞ്ഞിന്റെ തുടയിൽ നീർക്കെട്ടുണ്ടാവുകയായിരുന്നു. കല്ലിച്ചുകിടക്കുന്നതുകണ്ട് ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചെങ്കിലും കൃത്യമായ മാർഗനിർദേശംപോലും നൽകാൻ ആശുപത്രി അധികൃതരും കുത്തിവയ്‌പ്പെടുത്തവരും തയ്യാറായില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. കുത്തിവയ്‌പ്പെടുത്ത് രണ്ടാഴ്‌ചയ്‌ക്ക് ശേഷവും കല്ലിപ്പ് കുറഞ്ഞില്ലെന്ന് മാത്രമല്ല കുട്ടിക്ക് കടുത്ത പനിയും ബാധിച്ചു. ഇതോടെയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും അവിടെനിന്ന് തിരുവനന്തപുരം എസ്ഐടി ആശുപത്രിയിലേക്ക് ശുപാർശ ചെയ്യുകയും ചെയ്‌തു.
കുത്തിവച്ച ഭാഗത്ത് പഴുപ്പ് ബാധിച്ചതിനാൽ കുഞ്ഞിന് അടിയന്തരശസ്‌ത്രക്രിയ നടത്തേണ്ടി വന്നു. ചില കുട്ടികളിൽ വാക്‌സിൻ എടുക്കുന്ന ഭാഗത്ത് വീക്കമോ പഴുപ്പോ അപൂർവ്വമായി ഉണ്ടാകാമെന്നാണ് ഡോക്‌ടറുടെ വിശദീകരണം. അപൂർവ്വം ചിലരിൽ ഇത്തരം ലക്ഷണങ്ങൾ രണ്ടാഴ്‌ചവരെ നീണ്ടുനിൽക്കാമെന്നാണ് ഡോക്‌ടർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതർ പരാതിയിൽ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. വാക്‌സിൻ നൽകുന്ന നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും, വീക്കത്തിന് മറ്റ് ആരോഗ്യപരമായ കാരണങ്ങളുണ്ടോയെന്നും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.





























