ന്യൂഡൽഹി: അയോധ്യയിലെ അഴിമതിയുടെ വ്യാപ്തി ചിന്തിക്കാൻ കഴിയാത്തതെന്ന് ജോൺ ബ്രിട്ടാസ് എംപി. അയോധ്യയിലെ അഴിമതി കാണുമ്പോൾ ശബരിമലയിലേത് വെറും കടലപ്പരിപ്പിന്റെ വലിപ്പം മാത്രമാണുള്ളതെന്നും വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയോ ജുഡിഷ്യൽ അന്വേഷണമോ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എഫ്സിആര്‍എ ചട്ടഭേദഗതിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എഫ്സിആര്‍എ ചട്ടഭേദഗതി. ബില്ല് മാറ്റിവെച്ചത് കേരളത്തിലെ തെരഞ്ഞെടുപ്പ് കൊണ്ടുമാത്രമായിരുന്നു.
ഇപ്പോൾ കൊണ്ടുവന്ന ഭേദഗതി സാമ്പിൾ ഡോസ് മാത്രമാണ്. അഭിപ്രായസ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പറഞ്ഞ കാര്യങ്ങളിൽ ഇത്രവേഗം മലക്കംമറിഞ്ഞ ഒരു സർക്കാർ ഇന്ത്യൻ ചരിത്രത്തിലില്ല. പിഎം ശ്രീ ഇപ്പോൾ അറബിക്കടലിൽ മുങ്ങിച്ചാകുന്നത് കാണുകയാണെന്നും അദ്ദേഹം പരിഹസിച്ചു. പദ്ധതിയെ ശക്തമായി വിമർശിച്ച യുഡിഎഫ് എംപിമാർ ഇപ്പോൾ എവിടെയെന്നും എംപി ചോദിച്ചു.





























