റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ് റേഞ്ച് പാർട്ടിയും എക്സൈസ് ഇൻറലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. റാന്നി താലൂക്കിൽ റാന്നി വില്ലേജിൽ ഇടക്കുളം കുളിക്കടവിങ്കൽ ദേശത്ത് കുളിക്കടവിങ്കൽ വീട്ടിൽ കരുണാകരൻ മകൻ ഷിജു (43) വിന്റെ പേരിൽ എക്സൈസ് കേസ് എടുത്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 100 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും, അനധികൃതമായി വിൽപ്പന നടത്തുന്നതിനിടെ 1.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമാണ് പ്രതിയിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തത്.
എക്സൈസ് ഇൻസ്പെക്ടർ വിശാഖ് ആർ-ന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഹരീഷ് കുമാർ, രാജീവ് വി. കെ., പി. കെ. അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ സുൽഫിക്കർ പി. എസ്., സിവിൽ എക്സൈസ് ഓഫീസർമാരായ രജീഷ് ആർ., ജോബിൻ ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സന്ധ്യ നായർ എന്നിവർ പങ്കെടുത്തു. ഓണക്കാലത്തോടനുബന്ധിച്ച് മേഖലയിൽ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.






























