ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്. ഇതിനിടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് വിജയിയുടെ രാഷ്ട്രീയ പരാമർശങ്ങൾക്ക് മറുപടിയുമായി നാഗേന്ദ്രൻ വിവാദ പ്രസ്താവന നടത്തിയത്. ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ പരാമർശിച്ച് വിജയ് നിയമസഭയിൽ ‘എവിടെ നിങ്ങളുടെ പിതാവ്?’ എന്ന രീതിയിൽ നടത്തിയ പരിഹാസത്തിനെതിരെ പ്രതികരിക്കവേയാണ് നൈനാർ നാഗേന്ദ്രൻ വിജയ്‌യുടെ അമ്മയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ‘നിയമസഭയിൽ ചിലർ പിതാവിനെ തിരയുകയാണ്. എന്നാൽ വീട്ടിലെ അമ്മയോട് ചോദിച്ചാൽ മാത്രമേ പിതാവ് ആരാണെന്ന് അറിയാൻ കഴിയൂ. നിയമസഭയിൽ തിരഞ്ഞാൽ ആരാണ് അത് വെളിപ്പെടുത്തുക? ഇതാണ് ഇപ്പോഴത്തെ സർക്കാരിന്റെ അവസ്ഥ,’ എന്നായിരുന്നു നാഗേന്ദ്രന്റെ വിവാദപരമായ വാക്കുകൾ.
മുഖ്യമന്ത്രിയുടെ കുടുംബാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരാമർശം രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കക്ഷികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തികച്ചും അധിക്ഷേപകരമായ പരാമർശമാണെന്നും തെരുവ് കോണുകളിൽ പ്രസംഗിക്കുന്നവരെപ്പോലെയാണ് അദ്ദേഹം സംസാരിച്ചത് എന്നിങ്ങനെ നിരവധി വിമർശനനവും നാഗേന്ദ്രനെതിരെ ഉയരുന്നുണ്ട്. വിവാദ പരാമർശത്തിന് പിന്നാലെ നാഗേന്ദ്രനെ തള്ളിപ്പറഞ്ഞ് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈയും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ അപലപനീയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ എക്സ് പോസ്റ്റ്.






























