പത്തനംതിട്ട : യോഗി സർക്കാർ കള്ളക്കേസ് ചുമത്തിയതിനെ തുടർന്ന് ഉത്തർപ്രദേശിൽ 36 ദിവസം ജയിൽവാസം നേരിട്ടശേഷം മോചിതരായി നാട്ടിലെത്തിയ കുടുംബത്തിന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റി പന്തളത്ത് സ്വീകരണം നൽകി.
കള്ളക്കേസ് ചമച്ച് യുപിയിൽ തടവിലാക്കപ്പെട്ട അൻഷാദിനെ സന്ദർശിക്കാനായി ഇവർ സപ്തംബറിൽ അവിടേക്ക് പോകും വഴി ട്രെയിൻ യാത്രയ്ക്കിടെ തോക്കിൻ മുനയിൽ നിർത്തി ഉത്തർപ്രദേശ് പോലീസ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് ആർടിപിസിആർ രേഖയുടെ പേര് പറഞ്ഞ് കള്ളക്കേസ് ഉണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകളെയും കുട്ടിയെയും ജയിലടക്കുകയായിരുന്നു. പോപുലർ ഫ്രണ്ട് പ്രവർത്തകനായ പന്തളം ചേരിക്കൽ സ്വദേശി അൻഷാദ് ബദറുദീൻ്റെ വൃദ്ധയായ മാതാവ് നസീമ, ഭാര്യ മുഹ്സിന, 7വയസ്സുള്ള മകൻ എന്നിവരാണ് ഇന്നു രാവിലെ 11.30ന് വിമാനമാർഗം കേരളത്തിലെത്തിയത്.
നീണ്ട 36 ദിവസം ജയിലിലടക്കുകയും ജാമ്യം ലഭിച്ചിട്ടും നടപടിക്രമങ്ങൾ വൈകിപ്പിച്ച് 14 ദിവസം വീണ്ടും അധികമായി ജയിലിലിട്ട് മാനസിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. ഇന്നലെയാണ് ഇവർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. പന്തളത്ത് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് എസ് സജീവ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സോണൽ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, ജില്ലാ സെക്രട്ടറി സാദിക്ക് അഹമ്മദ്, ജില്ലാ കമ്മറ്റി അംഗങ്ങളായ അനീഷ് പറക്കോട്, ഷാനവാസ് മുട്ടാർ, ആസാദ് പന്തളം, സുബി മുട്ടാർ, ജെസ്സിൽ പഴകുളം, ബുഹാരി എ. ആർ സംസാരിച്ചു