തിരുവനന്തപുരം : ബംഗളൂരുവിലെ നേഴ്സിങ് കോളേജിൽ ജീവനൊടുക്കിയ വിദ്യാർഥി ആദിത്യൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ ദേവൻ. ആദിത്യന് അപകടം പറ്റി എന്ന് മാത്രമാണ് കോളേജിൽ നിന്ന് അറിയിച്ചത്. സന്ദീപ് പാണ്ഡെ എന്ന അദ്ധ്യാപകനിൽ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായിരുന്നതായും സഹോദരൻ പറഞ്ഞു. ആദിത്യനെ ലഹരി ഉപയോഗിക്കുന്നവൻ എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നതായും സഹോദരൻ പറഞ്ഞു. മരണത്തിനു ശേഷം ഇന്നലെയും കോളേജിൽ ക്ലാസ്സു വെച്ചു. വിദ്യാർഥികൾക്ക് ലീവ് അനുവദിച്ചില്ല. സഹപാഠികളുടെ ഫോൺ കോളേജിൽ വാങ്ങി വെച്ചതായും സഹോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ബംഗളുരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലിലായിരുന്നു ആദിത്യനെ മരിച്ച നിലയിൽ കണ്ടത്. സുഹൃത്തുക്കളാണ് തൂങ്ങി മരിച്ച നിലയിൽ ദേവനെ ആദ്യം കണ്ടത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആദിത്യന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്. കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






























