കാസര്‍കോട് : അനന്തപുരം ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്ന ബബിയ വിട വാങ്ങി. അമ്പലക്കുളത്തില്‍ കഴിഞ്ഞിരുന്ന ക്ഷേത്രത്തിലെ ബബിയ എന്ന മുതലയാണ് വിട വാങ്ങിയത്. ബബിയയോടുള്ള സ്‌നേഹസൂചകമായി ശരീരം പൊതുദര്‍ശനത്തിന് വെച്ചു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ബബിയ ചത്തത്. ക്ഷേത്രത്തിലെ ആഹാരം മാത്രമായിരുന്നു ഇത് കഴിച്ചിരുന്നത്.
ബബിയയ്ക്ക് ഏകദേശം 77 വയസ്സ് പ്രായമുണ്ടെന്നാണ് കരുതുന്നത്. പടച്ചോറു നല്‍കാന്‍ പൂജാരി പേര് വിളിക്കുമ്പോള്‍ ബബിയ എത്തിച്ചേരുന്ന കാഴ്ച കൗതുകകരമായിരുന്നു. 1945-ല്‍ ഒരു ബ്രിട്ടീഷ് സൈനികന്‍ ക്ഷേത്രത്തിലൂണ്ടായിരുന്ന മുതലയെ വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് ബബിയ ഈ ക്ഷേത്രക്കുളത്തിലേക്ക് എത്തുന്നത്. ഇതോടെ ക്ഷേത്രത്തിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണമായി ബബിയ മാറുന്നത്.
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് അനന്തപുരം ക്ഷേത്രമെന്ന് വിശ്വാസികള്‍ കരുതുന്നു. ബബിയയെ കാണുന്നത് വലിയ അനുഗ്രഹമായാണ് ഭക്തർ കരുതിയിരുന്നത്. പൊതുദര്‍ശനത്തിന് ശേഷം ബബിയയുടെ മൃതദേഹം ക്ഷേത്രവളപ്പില്‍ സംസ്‌കരിക്കും. ബബിയയോടുള്ള ആദരസൂചകമായി ക്ഷേത്രനട അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ നട തുറക്കൂ.





























