മുംബൈ : രാജ്യത്ത് പഴം, പച്ചക്കറി ഉൾപ്പെടെ അവശ്യസാധനങ്ങൾക്ക് വില കുത്തനെ ഉയരുമ്പോഴും കർഷകർക്ക് ലഭിക്കുന്നത് വളരെ തുച്ഛമായ തുക. മഹാരാഷ്ട്രയിലെ സോലാപൂരിൽ 1123 കിലോ സവാള വിറ്റ കർഷകന് ലഭിച്ചത് വെറും 13 രൂപ മാത്രമാണ്. സംഭവം കർഷക നേതാക്കൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. ഈ സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു കർഷകരുടെ അഭിപ്രായം. കർഷകനായ ബാപ്പു കവാഡെക്കാണ് ഭീമൻ നഷ്ടം നേരിട്ടത്. 1123കിലോ സവാളക്ക് മാർക്കറ്റിൽ നിന്ന് 1665.50 രൂപ ലഭിച്ചു.
തൊഴിലാളികളുടെ കൂലി, ഗതാഗതചെലവ്, കമ്മീഷൻ തുടങ്ങിയവയ്ക്കായി ചിലവായതാകട്ടെ 1651.98 രൂപയും. വിൽപ്പനയിൽ കർഷകന് ലഭിച്ചത് 13 രൂപയും. മുടക്കുമുതൽ പോലും തനിക്ക് തിരികെ ലഭിച്ചില്ലെന്ന് കർഷകൻ പറയുന്നു.
മുൻ ലോക്സഭ എം.പിയും സ്വാഭിമാനി ഷേത്കാരി സംഘടന നേതാവുമായ രാജു ഷെട്ടി കർഷകന് ലഭിച്ച സെയിൽസ് റിസീപ്റ്റ് ട്വിറ്ററിൽ പങ്കുവെച്ചു. തുച്ഛമായ 13രൂപകൊണ്ട് ഈ കർഷകൻ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഇത് സ്വീകാര്യമല്ല. കർഷകൻ തന്‍റെ കൃഷിയിടത്തിൽ നിന്ന് 24 ചാക്ക് സവാള കമ്മീഷൻ ഏജന്‍റിന്‍റെ കടയിലേക്ക് നൽകി. അതിൽ നിന്ന് 13 രൂപ മാത്രമാണ് കർഷകന് ലഭിച്ചത്.
കൃഷിക്ക് ആവശ്യമായ മണ്ണ് തയാറാക്കൽ, വിത്ത്, വളം, സംവരണം, വിളവെടുപ്പ്, കൂലി എന്നിവ ഉൾപ്പെടുന്ന ഉൽപ്പാദന ചിലവ് ആര് തിരികെ നൽകും ? സവാള വില കുതിച്ചുയർന്നിരുന്നെങ്കിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുമായിരുന്നു. വിലയിടിഞ്ഞ സാഹചര്യത്തിൽ കർഷകന്‍റെ ദുരിതം സർക്കാർ അവഗണിക്കുന്നു. കവാഡെക്ക് ലഭിച്ച തുകയിൽ നിന്ന് 1512 രൂപ അപ്പോൾ തന്നെ ഗതാഗത ചെലവിന് നൽകാൻ കഴിഞ്ഞു. ഇല്ലെങ്കിൽ അതും അദ്ദേഹത്തിന്‍റെ പോക്കറ്റിൽ നിന്നു തന്നെ ചെലവാകുമായിരുന്നു – രാജു ഷെട്ടി പറഞ്ഞു.
എന്നാൽ ഗുണനിലവാരമില്ലാത്തതിനാലാണ് വിളകൾക്ക് വില ലഭിക്കാത്തതെന്നാണ് കമ്മീഷൻ ഏജന്‍റുമാരുടെ പ്രതികരണം.