നിലമ്പൂർ : അടയ്ക്കവില മുൻകാലങ്ങളെ അപേക്ഷിച്ച് കുതിക്കുന്നു. കൊട്ടടയ്ക്കക്ക് കിലോയ്ക്ക് 430 രൂപയിലെത്തി. മികച്ച വില ലഭിക്കുന്നത് കോവിഡ് നാളുകളിലും കർഷകർക്ക് പ്രതീക്ഷ നൽകുന്നു. 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിപ്പോൾ ലഭിക്കുന്നതെന്ന് അകമ്പാടത്തുള്ള വ്യാപാരി കുഞ്ഞാലി പറഞ്ഞു.
പഴുക്കടക്ക കിലോയ്ക്ക് 70 രൂപയും പച്ച അടക്കയ്ക്ക് 56 രൂപയുമാണ് വില. വരുംദിവസങ്ങളിൽ വീണ്ടും വില ഉയരുമെന്നാണ് സൂചന. ശരിയായ രീതിയിൽ മഴയും കാലാവസ്ഥയും നിലനിന്നതിനാൽ ഈ വർഷം എല്ലാ തോട്ടങ്ങളിലും നല്ല വിളവുണ്ടായിട്ടുണ്ട്. മഹാളി ഉൾപ്പെടെയുള്ള രോഗങ്ങൾ മൂലം കവുങ്ങുകൾ വ്യാപകമായി നശിച്ചതിനാൽ അടയ്ക്കയുടെ വരവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവാണ്.