ഡൽഹി : ഇന്ത്യ-യുഎസ് കരാറിനെതിരെ കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഡൽഹിയിലെ കിസാൻ ഘട്ടിലേക്ക് കർഷകർ പ്രതിഷേധ മാർച്ചുമായി നീങ്ങുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് തലസ്ഥാനത്തേക്ക് നീങ്ങുന്നത്. അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. ഹരിയാന അതിർത്തി വഴി ഡൽഹിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്ത് ഹരിയാനയിലെ ബവാന പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിൽ പ്രതിഷേധിച്ച് കർഷകർ ഹിസാർ, ശംഭു തുടങ്ങിയ പ്രധാന ടോൾ പ്ലാസകൾ ഉപരോധിച്ചതോടെ ദേശീയപാതകളിൽ ഗതാഗതം തടസ്സപ്പെട്ടു.
പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭു കോൺക്രീറ്റ് ബാരിക്കേഡുകളും ജലപീരങ്കികളും ഉപയോഗിച്ച് പോലീസ് പൂർണ്ണമായി അടയ്ക്കുകയും അതിർത്തി ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തു. കരാറിനെതിരെ രാജ്യത്തെ കർഷക സംഘടനകൾ നേരത്തെ എതിർപ്പറിയിച്ചിരുന്നു. കരാറിൽ നിന്ന് പിന്മാറിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, കരാറുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാർ തീരുമാനം.






























