ന്യൂഡല്‍ഹി : കർഷക സംഘടനകളുമായി കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും നരേന്ദ്ര സിങ് തോമറും നടത്തിയ പത്താംവട്ട ചർച്ചയില്‍ നിയമം നടപ്പിലാക്കുന്നത് ഒന്നര വർഷത്തേക്ക് നീട്ടിവെക്കാമെന്ന നിർദേശം കേന്ദ്രം മുന്നോട്ടുവെച്ചു. വിഷയം ചർച്ച ചെയ്യാൻ ഇന്ന് പതിനൊന്ന് മണിക്ക് കർഷകർ യോഗം ചേരുന്നുണ്ട്. പതിനൊന്ന് മണിക്ക് പഞ്ചാബിലെ കർഷക സംഘടനകൾ പ്രത്യേകമായാകും ആദ്യം യോഗം ചേരുക. സംയുക്ത സമര സമിതി ഉച്ചക്ക് ശേഷവും യോഗം ചേരും. യോഗത്തിൽ എടുക്കുന്ന തീരുമാനം കേന്ദ്രത്തെ അറിയിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.
മറ്റന്നാൾ പന്ത്രണ്ട് മണിക്കാണ് കേന്ദ്രവുമായുള്ള അടുത്ത ഘട്ട ചർച്ച. ഇക്കാര്യം സത്യവാങ്മൂലമായി കോടതിയിൽ ഉറപ്പുനൽകാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ട്രാക്ടർ റാലി തടയുമെന്ന് കാണിച്ച് ബിജെപിയുടെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും പോലീസ് കേസെടുത്തിട്ടുണ്ടെന്നും കേന്ദ്രം കർഷകരെ അറിയിച്ചിട്ടുണ്ട്. യുഎപിഎ വകുപ്പനുസരിച്ചെടുത്ത കേസിൽ എൻഐഎ കുറ്റക്കാരല്ലാത്തവരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പും കേന്ദ്രം ഇന്നലത്തെ ചർച്ചയിൽ കർഷകർക്ക് ഉറപ്പുനൽകി.