ന്യൂഡല്‍ഹി : കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്യസഭയില്‍ പ്രതിപക്ഷം. കിടങ്ങുകള്‍ കുഴിച്ചും മുള്ളുകമ്പികള്‍ നിരത്തിയും ഇരുമ്പാണികള്‍ പാകിയും കര്‍ഷകരെ നേരിടാനാണ് സർക്കാര്‍ ശ്രമിക്കുന്നതെന്നും ആത്മഭാഷണത്തിലും പ്രസ്താവനകളിലും മാത്രമാണ് മന്ത്രിമാര്‍ക്ക് താല്‍പര്യമെന്നും പ്രതിപക്ഷം ആരോപിച്ചു.
വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ ക്ഷമയില്ലാത്ത സര്‍ക്കാര്‍ വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ പറഞ്ഞു. കൈകൂപ്പി ഞാന്‍ അപേക്ഷിക്കുകയാണ് കര്‍ഷകരുടെ വേദന മനസ്സിലാക്കൂ. ഈ കടുത്ത ശൈത്യകാലത്തും നിങ്ങള്‍ അവര്‍ക്ക് വെള്ളവും ശൗചാലയങ്ങളും നല്‍കാതിരിക്കുകയാണ്. കിടങ്ങുകള്‍ കുഴിക്കുകയും മുള്ളുകമ്പികള്‍ നിരത്തുകയും ഇരുമ്പാണികള്‍ പാകുകയും ചെയ്ത് അവരെ ആവുന്നത്ര പീഡിപ്പിക്കുകയാണെന്നും മനോജ് കുമാര്‍ ഝാ പറഞ്ഞു.
ഇതുപോലെ കടുത്ത സമീപനം രാജ്യത്തേയ്ക്ക് അതിക്രമിച്ചുകയറുന്ന അയല്‍ രാജ്യങ്ങളോടുപോലും സ്വീകരിച്ചതായി കേട്ടിട്ടില്ല. ആരുടെയെങ്കിലും ട്വീറ്റ് കാരണം ഇന്ത്യയുടെ ജനാധിപത്യം ദുര്‍ബലപ്പെടില്ല. എന്നാല്‍ സര്‍ക്കാരിന്റെ സമീപനംകൊണ്ട് അത് സംഭവിക്കും. പോപ് താരം റിഹാനയുടെ ട്വീറ്റ് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിമയങ്ങളും കര്‍ഷക വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംപി ദിഗ്വിജയ് സിങ് ആരോപിച്ചു. പ്രധാനമന്ത്രിയിലുള്ള വിശ്വാസം കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടു. ഭാരതീയ കിസാന്‍ സംഘ് പോലും സര്‍ക്കാര്‍ നടപടികളെ എതിര്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ പ്രധാന ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകരെന്നും അവരുടെ പ്രശ്‌നങ്ങള്‍ സൗഹാര്‍ദ്ദത്തോടെ കൈകാര്യം ചെയ്യണമെന്നും മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു.