തിരുവനന്തപുരം: കനത്ത മഞ്ഞിലും തണുപ്പിലും രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി നടത്തുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കുന്ന മോദി ഭരണകൂടം തീക്കളിയാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി.
പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍ തന്പടിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്കു പുറമെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കൂടി എത്തുന്നതോടെ ‘ഡല്‍ഹി ചലോ മാര്‍ച്ച്’ കര്‍ഷകസാഗരമായി മാറും. കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്താതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി തടസങ്ങള്‍ ഉണ്ടാക്കി. എല്ലാ റോഡുകളും ബ്ലോക്ക് ചെയ്തു. കര്‍ഷകര്‍ക്കു നേരേ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. റോഡുനീളെ മുള്‍വേലി ഉയര്‍ത്തി. ഒന്‍പത് സ്റ്റേഡിയങ്ങള്‍ ജയിലാക്കി അതിലടയ്ക്കാന്‍ ശ്രമിച്ചു.
അതിജീവിക്കും നമ്മള് എന്ന മുദ്രാവാക്യം തൊണ്ടകീറി പാടിയാണ് കര്‍ഷകര്‍ രാത്രികളെ അതിജീവിക്കുന്നത്. ട്രാക്ടര്‍ വെളിച്ചത്തില്‍ അവര്‍ ഭക്ഷണം പാകം ചെയ്യുന്നു. ആറുമാസം വരെ പ്രക്ഷോഭം നയിക്കാനുള്ള കരുത്തുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലുള്ളത്. കര്‍ഷകരെ കേള്‍ക്കാന്‍ മോദി ഭരണകൂടം തയാറാകുന്നില്ല. കര്‍ഷക രക്ഷയ്ക്കായാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നു. അതു കര്‍ഷകര്‍ക്കു ബോധ്യപ്പെടേണ്ടേ? അല്ലെങ്കില്‍ ചര്‍ച്ചയിലൂടെ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം.
കഴിഞ്ഞ സെപ്റ്റംബര്‍ 17ന് പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങളാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് വലിച്ചെറിഞ്ഞത്. കര്‍ഷകവിരോധമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.