പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൌണ്‍സിലിന്റെ നേത്രുത്വത്തില്‍ നടത്തിവന്നിരുന്ന സമരം നാളെ നിരുപാധികം അവസാനിപ്പിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 50 ദിവസമായി വകയാറിലെ ഹെഡ് ഓഫീസ് പടിക്കല്‍ നടത്തിവന്ന നിരാഹാര സമരമാണ് നാളെ അവസാനിപ്പിക്കുന്നത്. വിവിധ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് ഓരോ ദിവസവും സമരത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. എന്നാല്‍ നാളിതുവരെ സമരംകൊണ്ട് ഒന്നും നേടുവാന്‍ കഴിഞ്ഞിട്ടില്ലെന്നതും നിക്ഷേപകരുടെ പിന്തുണ കുറഞ്ഞുവരുന്നതും സമരം നിര്‍ത്തുവാനുള്ള പ്രധാന കാരണങ്ങളാണ്.
തങ്ങള്‍ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും നടന്നിട്ടുണ്ടെന്നാണ് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദങ്ങള്‍ വെറും പൊള്ളയാണെന്ന് നിക്ഷേപകര്‍ തന്നെ പറയുന്നു. നിക്ഷേപകര്‍ ഒറ്റക്കും കൂട്ടായും അഭിഭാഷകര്‍ മുഖേന കോടതികളില്‍ കേസ് നടത്തിയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഉത്തരവുകള്‍ നേടിയെടുത്തത്. ഈ അവസരത്തില്‍ കേസിനു പോകുന്നതില്‍ നിന്നും നിക്ഷേപകരെ തടയുകയാണ് ആക്ഷന്‍ കൌണ്‍സില്‍ ചെയ്തതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. നിക്ഷേപകരില്‍ നിന്നും പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിലും നാളിതുവരെ നിയമപരമായ ഒരു നടപടികളും ഇവര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ മിക്കവരും ബി.ജെ.പിയുടെ അനുഭാവികളോ പ്രവര്‍ത്തകരോ ആണെന്നും രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് പ്രവര്‍ത്തനം നടത്തിയതെന്നും ആരോപണമുണ്ട്. തട്ടിപ്പിന് ഇരയായ നിക്ഷേപകരില്‍ നിന്നും വീണ്ടും പണപ്പിരിവ് നടത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സുതാര്യത ഇല്ലെന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ചില നിക്ഷേപകര്‍.
സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും കേരള ഹൈക്കോടതി നിര്‍ദ്ദേശം നല്കുകയും ചെയ്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് അനുമതി നല്‍കിയില്ല. കേന്ദ്ര സഹ മന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആക്ഷന്‍ കൌണ്‍സിലിന്റെ ഭാരവാഹികള്‍ നിവേദനം നല്‍കിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിക്ഷേപക സംഗമത്തില്‍ നേരിട്ടെത്തി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും എല്ലാം ജലരേഖയായി മാറി.
നിക്ഷേപകര്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകരുടെ ഒറ്റ പ്രയഗ്നംകൊണ്ടുമാത്രമാണ് പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പിന്റെ യഥാര്‍ഥ ഗൌരവം കോടതിക്ക് മനസ്സിലായത്. കേസ് വിശദമായി വാദംകേട്ട കേരള ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം ഈ കേസ് സി.ബി.ഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. സി.ബി.ഐ അന്വേഷണത്തിനു പിന്നില്‍ ഒരു രാഷ്ട്രീയനേതാക്കളും സര്‍ക്കാരുകളും ഉണ്ടായിരുന്നില്ല. നിക്ഷേപകരോട് നീതി പുലര്‍ത്തി കൂടെനിന്നത് ഒരുപക്ഷം അഭിഭാഷകരും കോടതിയും മാത്രമാണ്.
ബഡ്സ് ആക്ട് ചട്ടങ്ങള്‍ ഉടനടി രൂപീകരിച്ച് കോടതികള്‍ രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കണമെന്നും അതുവരെ കേസുകള്‍ സി.ബി.ഐ കോടതി കൈകാര്യം ചെയ്യണമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടത് നിക്ഷേപകരുടെ പരാതിയെത്തുടര്‍ന്നാണ്. പരാതിക്കാരായ മുഴുവന്‍ നിക്ഷേപകര്‍ക്കും ഒറ്റ എഫ്.ഐ.ആര്‍ മതിയെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് തിരുത്തിച്ചതും ഹൈക്കോടതിയായിരുന്നു. എന്നാല്‍ നാളിതുവരെയായി ആക്ഷന്‍ കൌണ്‍സിലിനുവേണ്ടി ഒരു വക്കാലത്തുപോലും ഒപ്പിട്ടു നല്കിയിട്ടില്ലാത്തവരാണ് കോടതി ഉത്തരവിന്റെ പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെടുന്നത്. തങ്ങള്‍ക്കനുകൂലമായി വാര്‍ത്ത നല്‍കാത്തതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ കാരണത്താല്‍ മാധ്യമങ്ങളും ആക്ഷന്‍ കൌണ്‍സിന്റെ വാര്‍ത്തകള്‍ അവഗണിച്ചിരുന്നു.