കാസർകോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദീനെ കൈവിടാന്‍ മുസ്‍ലിം ലീഗ് നേതൃത്വം. ജ്വല്ലറിയുടെ ആസ്തികളില്‍ ഭൂരിഭാഗവും ഇതിനകം വിറ്റെന്നു തെളിഞ്ഞതിനാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കണ്ണൂരും കാസര്‍കോട്ടും ബെംഗളൂരുവിലുമുള്ള ആസ്തികള്‍ വിറ്റെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കാന്‍ ആറുമാസത്തെ സമയമാണ് കമറുദ്ദീനു ലീഗ് നേതൃത്വം അനുവദിച്ചിരുന്നത്. ഭൂമിയും കെട്ടിടങ്ങളും വാഹനങ്ങള്‍ ഉള്‍പ്പെടെ രഹസ്യമായി വില്‍പ്പന നടത്തിയതിനാല്‍ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം കൈമാറാനാവില്ല. ഫാഷന്‍ ഗോള്‍ഡിന്റെ ആസ്തി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അന്വേഷണസംഘം ഏറ്റെടുത്തതോടെയാണ് ലീഗ് നേതൃത്വം വെട്ടിലായത്.
ഭൂമിയിടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.
ഫാഷന്‍ ഗോള്‍ഡിന്റെ ആസ്തി വെച്ച് സ്വകാര്യഭൂമി കൈക്കലാക്കുകയും കൈമാറ്റം നടത്തുകയും ചെയ്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലാണ് ഭൂമി വാങ്ങിയത്. ഇതില്‍ ഒരുഭാഗം വിറ്റതായും കണ്ടെത്തി. കമറുദ്ദീനെക്കാളേറെ പൂക്കോയ തങ്ങളും ഡയറക്ടര്‍മാരുമാണ് വ്യാപകമായി സ്വത്ത് കൈമാറ്റം നടത്തിയതെന്നും അന്വേഷസംഘം കണ്ടെത്തിയിട്ടുണ്ട്. അതിനിടെ നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ട് കേസുകള്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. ആകെ കേസുകളുടെ എണ്ണം തൊണ്ണൂറ്റഞ്ചായി.