ന്യൂഡല്‍ഹി : ജനുവരി ഒന്ന് മുതൽ രാജ്യത്തെ നാല് ചക്ര വാഹനങ്ങളിൽ ഫാസ് ടാഗ് നിർബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. 2017 ഡിസംബർ ഒന്നിന് മുമ്പുള്ള വാഹനങ്ങളിലും ഫാസ്ടാഗ് നൽകണം.
ഡിജിറ്റൽ രൂപത്തിലുള്ള ടോൾ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ തീരുമാനം. 2017 ഡിസംബർ ഒന്ന് മുതൽ നിരത്തുകളിൽ എത്തിയിട്ടുള്ള വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു. പുതിയ നിർദേശം അനുസരിച്ച് പഴയ വാഹനത്തിൽ നൽകുന്നതിനൊപ്പം ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് പുതുക്കണമെങ്കിലും ഫാസ്ടാഗ് വേണം.
നാഷണൽ പെർമിറ്റ് വാഹനങ്ങളിൽ 2019 ഒക്ടോബർ മുതൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു. പൂർണമായും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറുന്നതോടെ ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും വാഹനങ്ങൾക്ക് തടസമില്ലാതെ കടന്നുപോകാൻ കഴിയുമെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തൽ.