ലഖ്‌നൗ: മരുമകളെ ക്രൂര പീഡനത്തിനിരയാക്കിയ റെയിൽവേ സീനിയർ എൻജിനീയർ പിടിയിൽ. മരുമകളെ പീഡിപ്പിക്കുകയും ഗാർഹിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത 58കാരനായ മുകേഷ് കുമാർ തിവാരിയാണ് പിടിയിലായത്. മാസങ്ങളോളം പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഇയാളുടെ രഹസ്യ താവളത്തേക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്. 2023 നവംബറിലാണ് 58കാരന്റെ മകന്റെ വിവാഹം നടക്കുന്നത്. അക്കാലം മുതൽ സ്ത്രീധനത്തിന്റെ പേരിലും യുവതി മാനസിക ശാരീരിക പീഡനത്തിനിരയായിരുന്നു. നിബന്ധിച്ച് മദ്യം കുടിപ്പിക്കുന്നതടക്കമുള്ള പീഡനവും യുവതി നേരിടേണ്ടി വന്നിരുന്നു. 2024 ഏപ്രിൽ 20നാണ് യുവതിയെ 58കാരനായ അമ്മായിയപ്പൻ പീഡിപ്പിക്കുന്നത്. മൂന്ന് ദിവസം മുറിയിൽ അടച്ചിട്ടായിരുന്നു പീഡനം. ഇതിനിടയിലാണ് യുവതി പോലീസിനെ രഹസ്യമായി ബന്ധപ്പെട്ടത്.
ആലംബാഗിലെ റെയിൽവേ കാര്യേജ് റിപ്പയർ വർക്ക്‌ഷോപ്പിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സ്ത്രീധന പീഡനം, മർദ്ദനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഭർത്താവും സുഹൃത്തുക്കളും ഭർതൃസഹോദരിമാരും വീട്ടിൽ നിരന്തരം മദ്യപാർട്ടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ഭർതൃപിതാവിനോട് പരാതിപ്പെട്ടപ്പോൾ, അത്തരം പാർട്ടികൾ പണക്കാരുടെ വിനോദങ്ങളാണെന്നായിരുന്നു 58കാരൻ മരുമകളോട് പറഞ്ഞത്.





























