ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളെയും പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കർശനമായ പൗരത്വ തെളിവുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ (SAVE America Act) എത്രയും വേഗം പാസ്സാക്കണമെന്ന് അഭിപ്രായപെട്ടുകൊണ്ടാണ് ട്രംപ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ചത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ’യാണ് ട്രംപ് ഈ അഭിപ്രായം പങ്കുവെച്ചത്. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ അമേരിക്കൻ ഭരണകൂടത്തോട് ഉന്നയിച്ച ഒരു ചോദ്യവും ട്രംപ് തന്റെ സമൂഹ മാധ്യമ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സാധുവായ ഒരു ഫോട്ടോ ഐഡി പോലുമില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നത് എന്ന ഗ്യാനേഷിന്റെ ചോദ്യമാണ് ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ഇന്ത്യൻ തിരഞ്ഞെടുപ്പിൽ 64.6 കോടിയോളം വോട്ടർമാരാണ് പങ്കെടുത്തത് എന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ മാർഗ്ഗം വോട്ട് ചെയ്തത്. ഓരോ വോട്ടർക്കും കൃത്യമായ ഫോട്ടോ അടങ്ങിയ തിരിച്ചറിയൽ രേഖ ഉണ്ടായിരുന്നു. അതിനാൽ, അമേരിക്കയും എത്രയും വേഗം ‘സേവ് അമേരിക്ക ആക്ട്’ പാസാക്കേണ്ടതുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.






























