നെവാഡ: തന്റെ പ്രിയപ്പെട്ട പിതാവിനെക്കുറിച്ച് ഹൃദ്യമായ ഉപന്യാസമെഴുതി ‘ഫാദർ ഓഫ് ദി ഇയർ’ മത്സരത്തിൽ ഒന്നാമതെത്തിയ പതിനൊന്നുകാരന് സ്വന്തം അച്ഛന്റെ കൈകളാൽ ദാരുണാന്ത്യം. നെവാഡയിലെ എൽകോ റീജനൽ എയർപോർട്ടിൽ വച്ചാണ് 37-കാരനായ ജിയോവന്നി പെരസ് തന്റെ മകൻ കലനെ വെടിവച്ച് വീഴ്ത്തിയത്. മകന്റെ മരണം ഉറപ്പാക്കിയ ശേഷം ജിയോവന്നി സ്വയം വെടിവച്ച് ജീവനൊടുക്കുകയും ചെയ്തു. ഏപ്രിൽ 13-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വിമാനത്താവളത്തിലെ ശുചിമുറിക്കുള്ളിൽ വച്ചാണ് കുട്ടിക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ട് പോലീസ് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും ജിയോവന്നി ടിക്കറ്റ് കൗണ്ടറിന് സമീപമെത്തി സ്വയം വെടിയുതിർത്തിരുന്നു.
ഗുരുതരമായി പരിക്കേറ്റ കലനെ ഉടൻ തന്നെ നോർത്ത് ഈസ്റ്റേൺ നെവാഡ റീജനൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ജൂണിൽ കാലിഫോർണിയ മെർസിഡ് കൗണ്ടി ഓഫീസ് ഓഫ് എജ്യുക്കേഷൻ സംഘടിപ്പിച്ച ‘ഫാദർ ഓഫ് ദി ഇയർ’ ഉപന്യാസ മത്സരത്തിൽ കലൻ മൂന്നാം സ്ഥാനം നേടിയിരുന്നു. തന്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ പിതാവ് നൽകുന്ന പിന്തുണയെക്കുറിച്ചും തനിക്ക് പിതാവ് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നും വിവരിക്കുന്നതായിരുന്നു കലന്റെ ഉപന്യാസം. ഈ ആദരവ് ഏറ്റുവാങ്ങി മാസങ്ങൾ തികയും മുൻപാണ് അതേ പിതാവിന്റെ കൈകളാൽ കുട്ടി കൊല്ലപ്പെട്ടത് എന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു.
മുൻപ് സൈനികനായിരുന്ന ജിയോവന്നി പെരസ് കുറച്ചുകാലമായി തീവ്രമായ മാനസിക സമ്മർദ്ദത്തിന് അടിമയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇയാളുടെ സൈനിക സേവന കാലത്തെക്കുറിച്ചും കുടുംബ പശ്ചാത്തലത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്തരിച്ച കലന്റെ ഓർമ്മയ്ക്കായി അവൻ പഠിച്ചിരുന്ന സ്കൂളിൽ മരം നട്ടുപിടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.






























