ടെക്സാസ് : മനുഷ്യക്കടത്തെന്ന സംശയത്തില്‍ പോലീസ് വാഹനത്തിന് കൈ കാണിച്ചു. അറസ്റ്റൊഴിവാക്കാന്‍ അമിത വേഗതയില്‍ പാഞ്ഞ വാഹനം മറ്റൊരു കാറിലേക്ക് ഇടിച്ച് കയറി എട്ട് പേർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. ഹൂസ്റ്റണില്‍ നിന്ന് ഹോണ്ട കാറിലെത്തിയ മനുഷ്യക്കടത്തുകാരനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് 8 പേരുടെ ദാരുണാന്ത്യത്തിന് കാരണമായത്. ടെക്സാസിന് സമീപമുള്ള ബാറ്റ്സ്വില്ലേയ്ക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടാവുന്നത്. പോലീസിനെ വെട്ടിച്ച് വലിയ വാഹനങ്ങളുടെ ട്രാക്കിലേക്ക് പാഞ്ഞ് കയറിയ കാര്‍ ഒരു എസ്യുവിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ക്ക് തീ പിടിക്കുകയായിരുന്നു. ഹോണ്ട കാറിലുണ്ടായിരുന്ന മനുഷ്യക്കടത്തുകാരനെന്ന് സംശയിക്കുന്ന ആളടക്കം ആറു പേരും എസ്യുവിയിലെ രണ്ട് പേരുമാണ് മരിച്ചത്. ജോർജിയ സ്വദേശികളാണ് എസ്യുവിയിലുണ്ടായിരുന്നത്. ഹോണ്ട കാറിലുണ്ടായിരുന്നത് ഹോണ്ടുറാസ് സ്വദേശികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈവേ 57ലാണ് വലിയ അപകടമുണ്ടായത്. 67വയസ് പ്രായമുള്ള ജോസ് ലെർമ, 65 വയസ് പ്രായമുള്ള ഇസബെൽ ലെർമ എന്നിവരാണ് എസ്യുവിയിലെ യാത്രക്കാര്‍. ജോർജിയയിലെ ഡാൽട്ടണ്‍ സ്വദേശികളാണ് ഇവർ. കൂട്ടിയിടിയിലും പിന്നാലെയുണ്ടായ തീ പിടുത്തത്തിലും പൂര്‍ണമായി കത്തിനശിച്ച അവസ്ഥയിലാണ് കാറുകളുള്ളത്. സംഭവത്തില്‍ അമേരിക്കന്‍ പോലീസിനെ ബന്ധപ്പെട്ടതായി അമേരിക്കന്‍ വിദേശ മന്ത്രാലയം വിശദമാക്കി.