ഇടുക്കി: ജില്ലയിൽ എച്ച്1എൻ1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൊച്ചുകരിമ്പൻ സ്വദേശിനി പൂങ്കുടിയിൽ മറിയാമ്മ (82) ആണ് മരണപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.കഴിഞ്ഞ മാസം 30-നാണ് പനിയെ തുടർന്ന് മറിയാമ്മയെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഗുരുതരമായതിനെത്തുടർന്ന് എച്ച്1എൻ1 ബാധിച്ചതായി സംശയിക്കുകയും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
സംഭവത്തിന് പിന്നാലെ ഇടുക്കിയിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മറിയാമ്മ താമസിച്ചിരുന്ന പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. പനി പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പനി ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പ്രദേശവാസികൾ പരിഭ്രാന്തരാകാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജാഗ്രത തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.






























