ഗോവ : ലോക ചെസ് ചാമ്പ്യൻഷിപ്പിന് ഗോവ ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ച് ഫിഡെ. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് 2025 ഒക്ടോബർ 30 മുതൽ നവംബർ 27 വരെ നടക്കും. ചെസിന്റെ ആഗോള ഭരണസമിതിയായ ഫിഡെ പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, 206 കളിക്കാർ ഈ നോക്കൗട്ട് മത്സരത്തിൽ പങ്കെടുക്കും. 20 ലക്ഷം യു എസ് ഡോളറിന്റെ സമ്മാനത്തുകയും 2026ലെ കാൻ്റിഡേറ്റ്സ് ടൂർണമെന്റിലേക്കുള്ള മൂന്ന് യോഗ്യതാ സ്ഥാനങ്ങളുമാണ് ഇതിൻ്റെ പ്രധാന ആകർഷണം. ഓരോ റൗണ്ടും വിജയിച്ചാൽ മത്സരാര്‍ത്ഥികള്‍ക്ക് തുടരാവുന്നതാണ്. തോറ്റാൽ പുറത്താകുമെന്ന രീതിയിലാണ് മത്സരം നടക്കുന്നത്. അതിനാൽത്തന്നെ, ലോകകപ്പ് ചെസ് ഏറ്റവും വാശിയേറിയ ടൂർണമെന്റുകളിൽ ഒന്നാണ്.
ഡി. ഗുകേഷ്, പ്രഗ്നാനന്ദ ആർ, മാഗ്നസ് കാൾസൺ, നിഹാൽ സരിൻ, അർജുൻ എറിഗൈസി എന്നിവരും ഈ ടൂർണമെന്റിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം ഗുകേഷ് ലോക ചാമ്പ്യനായപ്പോൾ ഇന്ത്യൻ ടീം ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ ചെസ് ഒളിമ്പ്യാഡ് നേടി. ഈ ജൂലൈയിൽ നടന്ന വനിതാ ലോകകപ്പിൽ ദിവ്യ ദേശ്‌മുഖിന്റെ മികച്ച പ്രകടനം ലോകശ്രദ്ധ നേടിയിരുന്നു. ഗോവയിൽ ഓപ്പൺ ലോകകപ്പ് നടത്തുന്നത് ഈ വിജയങ്ങൾക്ക് കൂടുതൽ തിളക്കം നൽകുമെന്നും തങ്ങളുടെ താരങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർക്കെതിരെ സ്വന്തം മണ്ണിൽ മത്സരിക്കുന്നത് കാണാൻ പ്രാദേശിക ആരാധകർക്ക് അവസരം നൽകുമെന്നും ഫിഡെ പത്രക്കുറിപ്പിലൂടെ പറഞ്ഞു.






























