ഝാർഖണ്ഡ് : സ്കൂൾ പ്രിൻസിപ്പലും പ്യൂണും തമ്മിൽ തല്ല്. ഝാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. രൂക്ഷമായ തർക്കത്തിനു ശേഷമാണ് ഇരുവരും വടികൾ കൊണ്ട് പരസ്പരം ഏറ്റുമുട്ടിയത്. അധ്യാപകരും മറ്റ് സ്റ്റാഫുകളും നോക്കിനിൽക്കെയായിരുന്നു ഏറ്റുമുട്ടൽ. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ജോലി കൃത്യമായി ചെയ്യാത്തതിന് പ്യൂൺ ഹിമാൻഷു തിവാരിയെ പ്രിൻസിപ്പൽ കരുൺശങ്കർ വഴക്ക് പറഞ്ഞു. തുടർന്ന് ഒരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി. ഈ വാക്കുതർക്കം അസഭ്യ വർഷത്തിലേക്കും പരസ്പര തല്ലിലേക്കും വഴിമാറുകയായിരുന്നു. ഹിമാൻഷു തിവാരി എല്ലായ്പ്പോഴും വൈകിയാണ് വരുന്നതെന്നും ഒരു ജോലിയും ചെയ്യാതെ സമയം കളയുകയാണ് പതിവെന്നും പ്രിൻസിപ്പൽ പറഞ്ഞതായി റിപോർട്ട് ചെയ്തു.
“ഹിമാൻഷു സ്കൂൾ വൃത്തിയാക്കാറില്ല. പൂന്തോട്ടത്തിലെ ചെടികൾക്ക് വെള്ളമൊഴിക്കാറില്ല. ചൂടിൽ ചെടികൾ വാടുകയാണ്. ഹിമാൻഷു കൃത്യസമയത്ത് സ്കൂളിൽ വരാറില്ല. കുറച്ച് സമയത്തിനു ശേഷം അയാൾ തിരികെപോകാറാണ് പതിവ്.”- പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ താൻ രാവിലെ 6 മണിക്ക് തന്നെ സ്കൂളിലെത്തിയെന്നും പ്രകോപനമൊന്നുമില്ലാതെ പ്രിൻസിപ്പൽ തന്നെ ആക്രമിക്കുകയായിരുന്നു എന്നും ഹിമാൻഷു പറഞ്ഞു. താൻ പ്യൂൺ ആയതിനാൽ തന്നോട് ബഹുമാനമില്ല. ഹോസ്റ്റലിനായി കൊണ്ടുവന്ന കട്ടയും മറ്റും പ്രിൻസിപ്പൽ മറിച്ചുവിറ്റുവെന്നും ഹിമാൻഷു പറഞ്ഞു.