കവിയൂർ : കവിയൂർ-ചങ്ങനാശ്ശേരി പാതയിൽ മണ്ണിട്ട് നികത്തുന്നത് ഓടയുടെ നിർമാണത്തിന് പ്രതിസന്ധിയായി. വെള്ളക്കെട്ടിൽ വലയുന്ന ഞാലിക്കണ്ടത്തിന് സമീപം ഓടകൾ തീർക്കേണ്ട ഇടത്താണ് വ്യക്തി ചെമ്മണ്ണിട്ടത്. ഇവിടെ 500 മീറ്ററോളം ദൂരത്തെ നിർമാണം കൂടി നടന്നാൽ നീരൊഴുക്ക് സുഗമമാകും. നിലവിൽ അതിനു കഴിയാത്ത അവസ്ഥയാണ്. പുനരുദ്ധാരണത്തിന്റെ ഭാഗമായി നടക്കേണ്ട വീതിയെടുപ്പ് അടക്കമുള്ളവ വഴിമുട്ടിയിട്ട് ആറുവർഷമായി. ആദ്യത്തെ ടാറിങ് നടത്തിയതല്ലാതെ ബി.എം.ആൻഡ് ബി.സി. ടാറിങ് ഈ റോഡിൽ നടന്നിട്ടില്ല. ഓടയുടെ അടക്കം പണികൾക്ക് നേരിട്ട തടസ്സത്താൽ പുനരുദ്ധാരണം അനിശ്ചിതമായി നീളുന്നു.
നിർമാണം നിലച്ചതോടെ പാതയോരം ചേർത്ത് വ്യക്തികൾ കെട്ടിടവും പണിയുന്നു. ഞാലിക്കണ്ടത്തിൽ ബാങ്കിന് സമീപം ഓടയോട് ചേർത്താണ് കെട്ടിടം പണിതിട്ടുള്ളത്. ഇത്തരത്തിലുള്ള നിർമാണ പ്രവൃത്തികൾ നടന്നിട്ടും ബന്ധപ്പെട്ട അധികൃതർ കണ്ടമട്ടില്ല. വീതിയെടുപ്പ് ഉൾപ്പെടെയുള്ള പണികൾ പലയിടത്തും മുടങ്ങി കിടക്കുന്നു. 12 മീറ്റർ വേണ്ടിടത്ത് പത്തുമീറ്ററിൽ താഴെ വീതിയേ ചിലയിടത്തുള്ളൂ. ടാറിങ് ഏഴുമീറ്റർ വീതിയിലാണ്. ബാക്കി നടപ്പാത, ഓട, ബസ്‌ബേ, പാർക്കിങ് തുടങ്ങിയവ. പായിപ്പാടുമുതൽ ചങ്ങനാശ്ശേരി വരെയുള്ള ആറര കീലോമീറ്ററോളം ദൂരത്തിൽ വീതികൂട്ടി എടുത്തിട്ടില്ല. നാലുകോടിമുതൽ പെരുന്നവരെ ഇനിയും ഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. 34 കോടിക്ക് കിഫ്ബി നടത്തിവന്നിരുന്ന പണികളുടെ ചുമതല ആദ്യം പി.ഡബ്യു.ഡി.ക്ക് ആയിരുന്നു. ഇതിനെതിരേ ആക്ഷേപം ഉയർന്നത് കാരണം കെ.ആർ.എഫ്.ബി.യാണ് നടത്തുന്നത്. തിരുവല്ല, ചങ്ങനാശ്ശേരി നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പണികൾ പൂർത്തിയാക്കാൻ എം.എൽ.എ.മാർ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.





























