ചാരുംമൂട് : കൊല്ലം-തേനി (എൻഎച്ച് 183) ദേശീയപാതയുടെ അന്തിമ ധനാനുമതി വേഗത്തിലാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ മന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നൽകി. കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ഭാഗം 24 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള അന്തിമ ധനാനുമതി സർക്കാർ ഉടൻ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. പദ്ധതിയുടെ 3-എ നോട്ടിഫിക്കേഷൻ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും എംപി പറഞ്ഞു.
എന്നാൽ അന്തിമ ധനാനുമതി വൈകുന്നത് പദ്ധതിയിൽ വലിയ താമസവും ജനങ്ങളിൽ ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന വാണിജ്യ-സഞ്ചാര മാർഗമായ ദേശീയപാതയുടെ നവീകരണം ഗതാഗതത്തിരക്കും അപകടഭീഷണിയും കുറച്ച് യാത്ര കൂടുതൽ സൗകര്യപ്രദമാക്കും. കർഷകരുടെയും ചെറുകിട വ്യവസായികളുടെയും കയറ്റുമതിക്കാരുടെയും വരുമാനവർധനയ്ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉണർവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അന്തിമ ധനാനുമതി എത്രയുംവേഗം ലഭ്യമാക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എംപി പറഞ്ഞു.





























