ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന അവസാന ദിവസമായ ഇന്ന് സഭയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും. ആഭ്യന്തര മന്ത്രി സഭയിൽ എത്താത്തതിനെതിരെ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി വലിയ പ്രതിഷേധമായിരുന്നു പ്രതിപക്ഷം നടത്തിയിരുന്നത്. എന്നാൽ ഒടുവിൽ അമിത്ഷായും മോദിയും സഭയിലെത്തിയപ്പോഴാവട്ടെ ഇതിനൊന്നും മറുപടി നൽകാതെ വന്ദേമാതരം പൂര്‍ണമായും ആലപിച്ച് സഭ പിരിയുകയായിരുന്നു. നീറ്റ് പരീക്ഷാ ക്രമേക്കേടുകളുമായി ബന്ധപ്പെട്ട് നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിലും അയോദ്ധ്യ സംഭവനക്കൊള്ളയിലുമടക്കം പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം ചർച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അറിയിച്ചെങ്കിലും ഇന്ന് ഈ വിഷയങ്ങളൊന്നും സഭയിൽ ചർച്ച ചെയ്തില്ല. പകരം വന്ദേ മാതരം മുഴുവൻ ആലപിക്കുകയായിരുന്നു ഇന്നത്തെ പ്രധാന അജണ്ട.
ഇന്നലെ പാര്‍ലമെന്റ് വളപ്പിലെത്തി മാധ്യമങ്ങളുമായി സംസാരിച്ച അമിത് ഷാ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചെങ്കിലും സഭയില്‍ ഹാജരായിരുന്നില്ല. ഇന്നലെ മൂന്ന് മണി മുതല്‍ ചര്‍ച്ച നടത്തണമെങ്കില്‍ പ്രതിപക്ഷം ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് സ്പീക്കര്‍ക്ക് ഒരു കത്ത് സമര്‍പ്പിക്കണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവച്ചു. പ്രതിപക്ഷം പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിനാലാണ് താന്‍ എത്താത്തതെന്നും ചര്‍ച്ച നിശ്ചയിച്ചാല്‍ ഏത് ചോദ്യത്തിനും ഉത്തരം നല്‍കാന്‍ തയാറാണെന്നെന്നും അമിത് ഷാ അവകാശപ്പെട്ടു. പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് അമിത് ഷാ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തും നല്‍കി.






























