കൊച്ചി : കഴുകന്‍ കണ്ണുമായി കേരളത്തിലെ ബ്ലെയിഡ് കമ്പിനികള്‍. പ്രമാദമായ കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ അകപ്പെട്ട നിക്ഷേപകര്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല. മുപ്പതിനായിരത്തില്‍ അധികം നിക്ഷേപകര്‍ ഹൃദയം പിടഞ്ഞു കഴിയുകയാണ്. ഈ ഓര്‍മ്മ നിലനില്‍ക്കെ വീണ്ടും വന്‍ തട്ടിപ്പിനാണ് ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറെടുക്കുന്നത്. നിധി കമ്പിനികളുടെ പേരില്‍ വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കാനാണ് നീക്കം. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നിക്ഷേപം ഇരട്ടിക്കുമെന്നും ഇവര്‍ വാഗ്ദാനം നല്‍കുന്നു. പോപ്പുലര്‍ തട്ടിപ്പിലെ പ്രതികള്‍ക്ക് കണക്കുകൂട്ടലുകള്‍ പിഴച്ചതുകൊണ്ടാണ് കുരുക്കില്‍ അകപ്പെട്ടതെന്നും ഇവര്‍ കരുതുന്നു. അതുകൊണ്ടുതന്നെ പഴുതുകള്‍ അടച്ചുള്ള തട്ടിപ്പിനാണ് ഇവരുടെ ശ്രമം. തട്ടിപ്പിന് പ്രൊഫഷനല്‍ സഹായം നല്‍കുന്നത് തൃശ്ശൂരിലെ ചിലരെന്നും സൂചന.
നിക്ഷേപകരെ പ്രലോഭനങ്ങളില്‍ക്കൂടി വലയിലാക്കുവാന്‍ തരക്കേടില്ലാത്ത കമ്മീഷനും ഇവര്‍ ജീവനക്കാര്‍ക്ക് നല്‍കും. ഒരു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന് ബ്രാഞ്ച് മാനേജര്‍ക്ക് അഞ്ചു ശതമാനം കമ്മീഷന്‍ ഉടനടി ലഭിക്കും. നിക്ഷേപം കടപ്പത്രത്തില്‍ ആണെങ്കില്‍ ഏഴു ശതമാനമാണ് കമ്മീഷന്‍. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃതം എന്ന പേരിലാണ് ഇവര്‍ തട്ടിപ്പിന് ഒരുങ്ങുന്നത്. നിക്ഷേപമായി ലഭിക്കുന്ന പണം മൈക്രോ ഫിനാന്‍സ് പദ്ധതിയിലൂടെ ചിലര്‍ ലോണുകളായി നല്‍കുന്നുണ്ട്. എന്നാല്‍ തട്ടിപ്പിന് ഒരുങ്ങുന്നവര്‍ ഇത്തരം വായ്പ്പാ പദ്ധതികള്‍ നടത്താറില്ല. നിക്ഷേപമായി ലഭിക്കുന്ന പണം ബിനാമികളുടെ പേരില്‍ സ്വത്തുവകകള്‍ വാങ്ങുവാനാണ് ഇവര്‍ നീക്കിവെക്കുന്നത്.
കേരളത്തില്‍ നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നടന്നുകഴിഞ്ഞു. എല്ലാ പ്രതികളും നാട്ടിലും വിദേശത്തുമായി ആര്‍ഭാടജീവിതം നയിക്കുകയാണ്. ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ മുഷിഞ്ഞുകീറിയ രസീതുമായി കാലം കഴിച്ചുകൂട്ടുകയാണ്. കേരളത്തില്‍ തുടരെയുണ്ടാകുന്ന സാമ്പത്തിക തട്ടിപ്പിന് വിരാമം കുറിക്കുവാന്‍ ഇവിടെ ഒരു ഭരണാധികാരികള്‍ക്കും താല്‍പ്പര്യമില്ല. ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കോടികളാണ് ഇവര്‍ വാരിക്കോരി നല്‍കുന്നത്. മുപ്പതിനായിരത്തിലധികം നിക്ഷേപകരെ പെരുവഴിയിലാക്കിയ പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിലും ഇതാണ് സംഭവിച്ചത്. ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടികള്‍പോലും തട്ടിപ്പിനിരയായ നിക്ഷേപകരോടൊപ്പം നിലകൊണ്ടില്ല. ഹൈക്കോടതി ഉത്തരവുപോലും നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാരും മടിച്ചുനില്‍ക്കുകയാണ്.
കേരളത്തിലെ ഇരുനൂറിലധികം നിധി കമ്പിനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി തടഞ്ഞിരുന്നു. എന്നാല്‍ ഇവയെല്ലാം ഇപ്പോഴും നിര്‍ബാധം പ്രവര്‍ത്തിക്കുന്നുണ്ട്. ചുരുക്കംചിലര്‍ ഹൈക്കോടതിയെ സമീപിച്ച് താല്‍ക്കാലിക സ്റ്റേ വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം പേരും ഇപ്പോഴും നിയമവിരുദ്ധമായി നിധി കമ്പിനികള്‍ പ്രവര്‍ത്തിപ്പിക്കുകയാണ്. വന്‍തോതില്‍ പരസ്യം നല്‍കിയാണ് ഇവര്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാന മാധ്യമങ്ങള്‍ ഒന്നും ഈ കഥകള്‍ പുറത്തറിയിക്കുന്നില്ല.