പത്തനംതിട്ട : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ബി.ജെ.പിയിലും സാമ്പത്തിക ആരോപണം ഉയരുന്നു. ആറന്മുള മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയില്‍ ഉണ്ടായിരുന്ന അജയന്‍ വല്യുഴത്തിലിനെതിരെയാണ് ആരോപണം. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ ആയിരുന്നു ഇവിടെ മത്സരിച്ചത്. വിവിധ പാര്‍ട്ടിയില്‍പ്പെട്ടവരുടേയും നിഷ്പക്ഷ വോട്ടര്‍മാരുടേയും ഇരുപതിനായിരം വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭ്യമാക്കാം എന്ന ഉറപ്പില്‍ 80 ലക്ഷം രൂപ അജയന്‍ കൈപ്പറ്റിയെന്നാണ് ആരോപണം. സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ പറഞ്ഞിട്ടാണ് ഇത് നല്‍കിയതെന്നും കുമ്മനത്തിന്റെ വലംകയ്യായിരുന്നു ഇദ്ദേഹമെന്നും പറയുന്നു. എന്നാല്‍ 80 ലക്ഷം രൂപ കൈപ്പറ്റിയിട്ടും മദ്യവും പണവും ആര്‍ക്കും കിട്ടിയില്ല. വാഗ്ദാനങ്ങള്‍ വിശ്വസിച്ച് വേഴാമ്പലിനെപ്പോലെ കാത്തിരുന്നവര്‍ ബി.ജെ.പിക്ക് എതിരായി. അതിനാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിക്കുമെന്ന് പറഞ്ഞിരുന്ന വോട്ടും മറിഞ്ഞില്ല.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഈ വിഷയം വളരെ ഗൌരവത്തോടെ ചര്‍ച്ച ചെയ്യുകയും കൈപ്പറ്റിയ പണം തിരികെ നല്‍കുവാന്‍ അജയന്‍ വല്യുഴത്തിലിനോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇതുവരെയും ഇദ്ദേഹം പണം തിരികെ നല്‍കിയില്ല. ഇതിന്റെ പേരില്‍ ബി.ജെ.പി, സംഘപരിവാര്‍ സംഘടനകളില്‍ അമര്‍ഷം പുകയുകയാണ്. മുതിര്‍ന്ന നേതാവായ കുമ്മനത്തെ ഇകഴ്ത്തിക്കാട്ടുവാന്‍ അജയന്‍ ശ്രമിച്ചുവെന്നും അജയന്റെ നടപടി മൂലമാണ് ആറന്മുള മണ്ഡലത്തില്‍ വോട്ട് കുറഞ്ഞതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ജില്ലയിലെ പല നേതാക്കളും ഇക്കാര്യത്തില്‍ മൌനം പാലിക്കുകയാണ്, ഇതോടെ പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയതയും ഉടലെടുത്തുകഴിഞ്ഞു.






























