കൊടുമൺ: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റിനെ പോലീസ് അറസ്റ്റുചെയ്തു. കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.ഡി.പി യോഗം 171-ാം നമ്പര്‍ ശാഖാ പ്രസിഡന്റ് രാഹുല്‍ ചന്ദ്രനെ (33)കന്യാകുമാരിയിലെ ലോഡ്ജിൽ നിന്ന് ഞായറാഴ്ച വൈകിട്ടാണ് കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തിങ്കളാഴ്ച അടൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൊടുമൺ സ്റ്റേഷനിൽ ആറ് പരാതികളാണ് ലഭിച്ചത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് ഇയാള്‍ ശാഖ അംഗങ്ങളില്‍ നിന്ന് പണം തട്ടിയത്. 171-ാം നമ്പര്‍ ശാഖക്ക് കീഴിലുള്ള അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി.എച്ച്.എസ്.എസില്‍ ജോലി വാഗ്ദാനം ചെയ്തും പണം വാങ്ങി. അടൂര്‍ റവന്യൂ ടവറില്‍ കാര്‍വി എന്ന പേരില്‍ ഷെയര്‍ ബ്രോക്കിങ് സ്ഥാപനം നടത്തുന്നുണ്ട് ഇയാൾ.
ഇതിന്റെ പേരിലും നാട്ടുകാരില്‍ നിന്ന് വന്‍ തുക വാങ്ങി. പണം ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും അത് ലാഭ നഷ്ടത്തിന് വിധേയമാണെന്നും രാഹുല്‍ ആളുകളോട് പറഞ്ഞിരുന്നു. എത്ര തുകയാണ് തട്ടിച്ചതെന്ന് കൂടുതൽ ചോദ്യം ചെയ്യലിലേ വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്. പണം തിരികെ കിട്ടാതെ വന്നപ്പോള്‍ ചിലര്‍ പൊലീസിലും മറ്റ് ചിലര്‍ ശാഖായോഗത്തിലും പരാതി നല്കി. അങ്ങാടിക്കല്‍ തെക്ക് ശാഖയോഗത്തിലെ ഒരു അംഗം 17 ലക്ഷം രൂപ നല്കി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊടുമണ്‍ പഞ്ചായത്ത് ഏഴാം വാർഡിൽ രാഹുല്‍ സി.പി.എം സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. അന്ന് സി.പി.എമ്മിന്റെ മറ്റു സ്ഥാനാര്‍ഥികള്‍ക്ക് അടക്കം ഇയാളാണ് പണം ചെലവഴിച്ചതെന്ന് നാട്ടുകാർ പറയുന്നു.
ഇതു കാരണം ഇയാള്‍ക്കെതിരേ കൊടുമണ്‍ പോലീസില്‍ പരാതി ചെന്നിട്ടും കേസ് എടുത്തിരുന്നില്ല. രണ്ടാഴ്ചയായി ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് ശാഖായോഗം ഭാരവാഹികള്‍ അറിയിച്ചു. പരാതി ഉയര്‍ന്നപ്പോൾ ശാഖായോഗം പ്രസിഡന്റ് സ്ഥാനത്തു നിന്നും രാഹുലിനെ അന്വേഷണ വിധേയമായി മൂന്നു മാസത്തേക്ക് മാറ്റിനിര്‍ത്തിയെന്നും പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് കെ.പി. മദനന് നല്‍കിയെന്നും അടൂര്‍ യൂണിയന് കണ്‍വീനര്‍ അഡ്വ. മണ്ണടി മോഹനന് അറിയിച്ചു. എസ്.എന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാള്‍ നാട്ടിൽ പ്രചരിപ്പിച്ചിരുന്നു. പണം നഷ്ടമായവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും സി. പി. എം ജില്ലാ നേതാവിന്റെ നിര്‍ദേശ പ്രകാരം കേസെടുക്കുന്നത് പൊലീസ് വൈകിപ്പിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. പണം നഷ്ടമായവര്‍ കോടതിയെ സമീപിക്കുമെന്നായപ്പോള് പെട്ടെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.