വാഷിംഗ്ടൺ : കോളേജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ ഫെയ്സ്ബുക്ക് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തല്‍. സാമൂഹികമാധ്യമങ്ങളും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഫെയ്സ്ബുക്കിന്റെ വരവ് മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചുവെന്ന് പറയുകയാണ് പുതിയ പഠനത്തില്‍.
ടെല്‍ അവിവ് യൂണിവേഴ്‌സിറ്റി, എംഐടി സ്ലോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, ബൊക്കോണി യൂണിവേഴ്‌സിറ്റി എന്നിവയാണ് ഫേസ്ബുക്ക്, അമേരിക്കന്‍ വിദ്യാര്‍ഥികളിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പഠിച്ചത്. നോവല്‍ റിസര്‍ച്ച് രീതിയുപയോഗിച്ചായിരുന്നു പഠനം നടത്തിയത്. 2004ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഫെയ്സ്ബുക്ക് കണ്ടുപിടിച്ചതുമുതലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
തുടക്കത്തിൽ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍മാത്രം ഉപയോഗിച്ചിരുന്ന ഫെയ്സ്ബുക്ക് പിന്നീട് യുഎസിന് പുറത്തെ കോളേജുകളിലേക്കും പൊതുജനങ്ങളിലേക്കും വ്യാപിച്ചു. സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ സാധിച്ചിരുന്ന
കോളേജുകളിലെയും അതിന് കഴിയാതിരുന്ന കോളേജുകളിലെയും ഉപയോഗം താരതമ്യം ചെയ്തുകൊണ്ട് കണ്ടെത്തലുകള്‍ നടത്താന്‍ ഗവേഷകസംഘത്തിനായി.
ഫെയ്സ്ബുക് ഉപയോഗിച്ച വിദ്യാര്‍ഥികളില്‍ വിഷാദവും ഉത്കണ്ഠയും 7ഉം 20 ശതമാനമാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ടെല്‍ അവിവ് യൂണിവേഴ്‌സിറ്റിയിലെ ഡോ. റോയി ലെവി, എംഐടി സ്ലോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ പ്രൊഫ. അലക്‌സി, ബൊക്കോണി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ലൂക്ക ബ്രൈഗെയ്‌രി എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
ശാസ്ത്ര ജേണലായ അമേരിക്കന്‍ ഇക്കണോമിക് റിവ്യുവില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഈ പഠനം 2022ലെ ഇക്കണോമിക് സൊസൈറ്റി യൂറോപ്യന്‍ മീറ്റിങില്‍ (ഇഎസ്ഇഎം) പുരസ്‌കാരത്തിനര്‍ഹമായിട്ടുണ്ട്. 775 കോളേജുകളില്‍ ഫേസ്ബുക്ക് വന്ന ദിവസങ്ങള്‍, നാഷണല്‍ കോളേജ് ഹെല്‍ത്ത് അസ്സെസ്‌മെന്റ് (എന്‍സിഎച്ച്എ) അമേരിക്കന്‍ കോളേജുകളില്‍ നടത്തിയ സര്‍വേകള്‍ എന്നിങ്ങനെ രണ്ട് വിവരസഞ്ചയത്തിലെ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പഠനം നടത്തിയത്.
നാഷണല്‍ കോളേജ് ഹെല്‍ത്ത് അസ്സെസ്‌മെന്റില്‍ പ്രധാനപ്പെട്ട 15 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഗവേഷകര്‍ ഒരു ഉള്ളടക്കമുണ്ടാക്കി. ഇതില്‍ ഫെയ്സ്ബുക്കിന്‍റെ വരവിന് ശേഷം വിദ്യാര്‍ഥികളില്‍ വിഷാദവും ഉത്കണ്ഠയുമടക്കമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കണ്ടെത്തുകയായിരുന്നു.