മുംബൈ : ലൈംഗികാതിക്രമക്കേസുകളിൽ പരാതി നൽകാനോ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനോ വൈകി എന്ന കാരണത്താൽ മാത്രം കേസ് റദ്ദാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ഇത്തരം അതിക്രമങ്ങൾ തുറന്നുപറയാനും നിയമനടപടികളിലേക്ക് നീങ്ങാനും ഇരകളും അവരുടെ കുടുംബങ്ങളും കടുത്ത മാനസിക-സാമൂഹിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ 58-കാരൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2019 മാർച്ച് 10-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഫ്ലാറ്റിൽ ജോലിക്ക് എത്തിയ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. എന്നാൽ പരാതി നൽകാൻ 23 ദിവസത്തെ കാലതാമസം വന്നെന്നും പണം തട്ടിയെടുക്കാൻ ഭർത്താവും ഭാര്യയും ചേർന്ന് കെട്ടിച്ചമച്ച കേസാണിതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സംഭവദിവസം യുവതി ഫ്ലാറ്റിൽ നിന്നു ശാന്തയായാണ് ഇറങ്ങിപ്പോകുന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതി കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിയ ഹൈക്കോടതി പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കി ഹർജി നിരാകരിക്കുകയായിരുന്നു. ഇരകൾ നേരിടുന്ന സാമൂഹിക സാഹചര്യം കണക്കിലെടുക്കാതെ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി അടിവരയിട്ടു പറഞ്ഞു.





























