പത്തനംതിട്ട : അഗ്നിരക്ഷാനിലയത്തിൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് സേവാമെഡൽ ലഭിച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.ശ്രീകുമാറിനും അനുമോദനമുണ്ട്. അത് സ്വീകരിച്ചുനടത്തിയ പ്രസംഗത്തിൽ അദ്ദേഹം വികാരാധീനനായി. ‘സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായ കാലമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ എല്ലാം വിട്ടുപോയ സമയം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ പുറത്തിറങ്ങാതെയിരിക്കും. അങ്ങനെ നാലഞ്ചുമാസം. അപ്പോഴെല്ലാം തുണയായി നിന്നത് എന്റെ ഭാര്യയാണ്. പോയവരെല്ലാം തിരികെ വരുമെന്നും എല്ലാം ശരിയാകുമെന്നും പറഞ്ഞു അശ്വസിപ്പിച്ചു.’ ശ്രീകുമാറിന്റെ വാക്കുകൾ ഇടറി.
തുടർന്ന് തന്റെ ജീവിതം മുങ്ങിപ്പോകാതെ ചേർത്തുപിടിച്ച ഭാര്യ പി.എസ്.ബിന്ദുകുമാരിയെ വിളിച്ച തനിക്കുലഭിച്ച പൊന്നാട അണിയിച്ചു മാറോടുചേർത്തു. പത്തനംതിട്ട അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥരായ ഇ.നൗഷാദ്, ടി.നൗഷാദ്, എസ്.ശ്രീകുമാർ എന്നിവർക്കാണ് 2024-ലെ, മുഖ്യമന്ത്രിയുടെ ഫയർ സർവീസ് സേവാമെഡൽ ലഭിച്ചത്. ജില്ലാ ഫയർ ഓഫീസർ ബി.എം.പ്രതാപ് ചന്ദ്രനാണ് മൂന്നുപേരെയും പൊന്നാടയും മെമന്റോയും നൽകി ആദരിച്ചത്. കൊല്ലം ജില്ലയിലെ ഓടനാവട്ടം സ്വദേശിയായ ശ്രീകുമാർ പത്തനംതിട്ട ജില്ലാ ഫയർ ആൻഡ് റെസ്ക്യു സ്‌കൂബാ ടീം അംഗം കൂടിയാണ്.





























