പത്തനംതിട്ട: കിണറ്റിൽ വീണ വയോധികനെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. വടശ്ശേരിക്കരയിൽ തെക്കും മല ഈറോലിക്കൽ വാസുദേവ കുറുപ്പി(77)നെ ആണ് കിണറ്റിൽ നിന്നും അഗ്നിശമനസേന രക്ഷപ്പെടുത്തിയത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മേൽ മറയില്ലാത്ത 33 അടിത്താഴ്ചയുള്ള കിണറ്റിൽ അബദ്ധത്തിൽ കാൽതെറ്റി വീഴുകയായിരുന്നു. ഇന്ന് വെളുപ്പിന്ന് നാലരയോടെ ആയിരുന്നു സംഭവം. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഫയർഫോഴ്സിൽ അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തി ഇടിഞ്ഞുവീഴാറായ കിണറില്‍ നിന്നും രക്ഷിക്കുകയായിരുന്നു.
കുടിവെള്ളത്തിന് ഉപയോഗിക്കാത്ത ജീർണ്ണിച്ച വസ്തുക്കളുള്ള അപകടകരമായ കിണറ്റിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രേമചന്ദ്രൻ നായർ റോപ്പിന്റെയും റസ്ക്യൂ നെറ്റിന്റെയും സഹായത്താൽ അതി സാഹസികമായി മറ്റ് സേനാംഗങ്ങളുടെ സഹായത്താൽ കിണറ്റിൽ ഇറങ്ങി ഇദ്ദേഹത്തെ കരയിൽ എത്തിച്ചു. സജ്ജമാക്കിയ ആംബുലൻസിൽ കിണറ്റിൽ വീണ ആളിനെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് അയച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്യാംജി, ഉണ്ണികൃഷ്ണൻ, അനുരാജ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രമാകാന്ത് ഹോം ഗാർഡ് മാരായ അജയകുമാർ, പ്രസന്നൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.





























