കോഴിക്കോട് : സംസ്ഥാനത്ത് പച്ചക്കറിക്കു പുറമേ അരി ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങളുടെയും വില കുതിക്കുന്നു. ഉപ്പിനു വരെ വില കൂടി. കുറുവ അരിക്കു കിലോഗ്രാമിനു 31 മുതൽ 33 വരെ വിലയുണ്ടായിരുന്നത് 35 മുതൽ 37 രൂപ വരെ എത്തി. മട്ട അരിയുടെ വിലയിലും വർധനയുണ്ട്. സാധാരണ മട്ട അരിക്കു കിലോഗ്രാമിനു 2 രൂപ കൂടി 38 രൂപയിലെത്തിയപ്പോൾ കുറച്ച് നീളം കൂടിയ ഇനത്തിനു (വടിയരി) 8 രൂപവരെ വർധിച്ചു 46 മുതൽ 48 രൂപ വരെയായി. ഉപ്പിനു കിലോ ഗ്രാമിനു 10 രൂപ ഉണ്ടായിരുന്നത് 2 മുതൽ 3 വരെ വർധിച്ചു. വറ്റൽ മുളകിനു കഴിഞ്ഞ ആഴ്ച 140 രൂപയായിരുന്നത് 160 രൂപയായി.
പച്ചക്കറി വിലയിൽ വൻവർധയാണ് ഉണ്ടായത്. മുരിങ്ങക്കായ കിലോഗ്രാമിനു 340 രൂപവരെയായി. മറ്റിനങ്ങളുടെ വില കിലോഗ്രാം നിരക്കിൽ. തക്കാളി (90.00), പച്ചമുളക് (70.00), പച്ചമുളക് ഉണ്ട (100.00), കാബേജ് (55.00), കോളിഫ്ലവർ (70.00), സവാള (42.00), വഴുതന (72.00), വെണ്ട (100.00), പയർ (60.00), കാപ്സിക്കം (100.00), വെള്ളരി (60.00), ഇളവൻ (40.00), ബീറ്റ് റൂട്ട് (80.00), കാരറ്റ് (80.00), കറിവേപ്പില (65.00). അരി ഉൾപ്പെടെ പല സാധനങ്ങളുടെയും വില കൂടുമ്പോഴും സപ്ലൈകോ ഔട്‌ലെറ്റുകളിൽ പലതും സ്റ്റോക്കില്ല. അരി, മമ്പയർ, വറ്റൽ മുളക്, ഉഴുന്ന്, തുവര പരിപ്പ് തുടങ്ങിയവയാണ് പലയിടത്തും ഇല്ലാത്തത്. സാധനങ്ങൾ അടുത്ത ദിവസം എത്തുമെന്ന മറുപടിയാണ് ഔട്‌ലെറ്റുകളിൽ നിന്ന് ലഭിക്കുന്നത്.





























