തിരുവനന്തപുരം: കേരളം കാത്തിരുന്ന വന്ദേഭാരത് ട്രെയിൻ അടുത്തമാസം സംസ്ഥാനത്തിന് ലഭിക്കും. മേയ് പകുതിയോടെ പരീക്ഷണ ഓട്ടം നടത്തിയേക്കും. അതുകഴിഞ്ഞാലുടൻ സർവീസ് ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. ചെന്നൈ – കോയമ്പത്തൂർ റൂട്ടിലെ പോലെ എട്ട് കാർ (കോച്ച്) ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക.യാത്രക്കാരുടെ എണ്ണം വിലയിരുത്തിയശേഷം പിന്നീട് കോച്ചുകളുടെ എണ്ണം കൂട്ടും. വന്ദേഭാരത് സർവീസ് നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഏറക്കുറെ പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊച്ചുവേളിയിലായിരിക്കും ട്രെയിനുകളുടെ അറ്റകുറ്റപ്പണി.ഇതിനായി രണ്ട് പിറ്റ് ലൈനുകൾ വൈദ്യുതീകരിച്ചിട്ടുണ്ട്.അദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഓടിക്കാനാണ് സാദ്ധ്യത.
ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉടൻതന്നെയുണ്ടാവും. കോട്ടയം വഴിയാകും സർവീസ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലായിരിക്കും വന്ദേഭാരത് ചീറിപ്പായുക. കൂടുതൽ സ്റ്റോപ്പുകൾ വേഗം കുറയ്ക്കുമെന്നതിനാൽ പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കുക എന്നാണ് അറിയുന്നത്.പതുപതുത്ത സീറ്റുകൾ, അവയ്ക്ക് മുകളിൽ എൽ ഇ ഡി ലൈറ്റ്, സീറ്റുകൾക്ക് താഴെ ചാർജിംഗ് പോയിന്റുകൾ,സജന്യ വൈഫൈ, യാത്രാവിവരങ്ങൾ അറിയിക്കാൻ വലിയ സ്ക്രീനുകൾ, ജിപിഎസ്, യാത്രക്കാരുടെ എണ്ണമനുസരിച്ച് തണുപ്പ് സ്വയം ക്രമീകരിക്കുന്ന എസി തുടങ്ങി നിരവധി സൗകര്യങ്ങളാണ് വന്ദേഭാരതിലുള്ളത്.





























