തിരുവനന്തപുരം: കടൽ മത്സ്യംകഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ചരക്ക് കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വ്യാജ പ്രചാരണം എക്‌സ്‌പോർട്ടിങ് സ്ഥാപനങ്ങളെ ബാധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് സമാശ്വാസം നൽകുന്നത് സംബന്ധിച്ച് സർക്കാർ പരിശോധിക്കും. കേന്ദ്രസർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കപ്പൽ അപകടത്തിൽ ആവശ്യമായ പരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കും. ആശങ്ക ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ല. നവമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണം കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണെന്നും ഈ പ്രചാരണത്തിന്റെ അടിസ്ഥാനം അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആശങ്കപ്പെടുത്തുന്ന രീതിയിൽ വാർത്ത നൽകിയ പ്രമുഖ മാധ്യമത്തിനെതിരെ കേന്ദ്രവുമായി കൂടിയാലോചിച്ച് നടപടിയെടുക്കും. വ്യാജ പ്രചാരണങ്ങൾക്കെതിരെ ക്യാമ്പയിൻ നടത്തുമെന്നും മന്ത്രി പറഞ്ഞു. കണ്ടെയ്‌നറുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗതിയിലാണെന്നും നിലവിൽ അപകടരമായ കണ്ടെയ്‌നറുകൾ ഒന്നും ഇതുവരെ വന്നിട്ടില്ലായെന്നും മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്ക് സമാശ്വാസം നൽകുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചേർന്ന് പരിശോധിക്കും. കേരളത്തിൽ ട്രോളിങ് നിരോധനം ജൂൺ ഒൻപതിന് ആരംഭിക്കുമെന്നും 52 ദിവസമായിരിക്കും ട്രോളിങ് നിരോധനമുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.





























