തമിഴ്നാട് : മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റ സംഭവത്തില്‍ ജാഗ്രത പാലിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മത്സ്യത്തൊഴിലാളികളുമായി ഇടപെടുമ്പോൾ അതീവ ജാഗ്രതയും സംയമനവും പാലിക്കാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികളോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.
വെള്ളിയാഴ്‌ച നാവികസേന വെടിയുതിർത്തപ്പോൾ തമിഴ്‌നാട് സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റതിനെ തുടർന്നാണ് സ്‌റ്റാലിന്‍റെ ഇടപെടൽ. ഇതിന് പിന്നാലെ ഇത്തരം സംഭവങ്ങൾ തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന ദൗർഭാഗ്യകരമായ സംഭവം ചൂണ്ടിക്കാട്ടാനാണ് ഈ കത്ത്.
മത്സ്യബന്ധന യാനത്തിൽ സഞ്ചരിക്കുകയായിരുന്ന 10 മത്സ്യത്തൊഴിലാളികൾ അടങ്ങിയ സംഘത്തിന് നേരെ ഉണ്ടായ നാവികസേനാ വെടിവെപ്പിൽ തിരു വീരവേൽ എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി തന്‍റെ കത്തിൽ വിശദീകരിച്ചു. മത്സ്യത്തൊഴിലാളികളിൽ 7 പേർ തമിഴ്‌നാട് സ്വദേശികളും 3 പേർ കാരയ്ക്കലിൽ നിന്നുള്ളവരുമാണ്.
പരിക്കേറ്റ മത്സ്യത്തൊഴിലാളിയെ രാമനാഥപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും തുടർന്ന് പരിക്ക് സാരമുള്ളതായതിനാൽ മധുര മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തെന്നും സ്‌റ്റാലിൻ കത്തിലൂടെ അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ പൊതുക്ഷേമ ഫണ്ടിൽ നിന്ന് പരിക്കേറ്റ മത്സ്യത്തൊഴിലാളിക്ക് 2 ലക്ഷം അടിയന്തര സഹായം നൽകാൻ സ്‌റ്റാലിൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.































