കന്യാകുമാരി : കന്യാകുമാരിയിൽനിന്നു മീൻ പിടിക്കാൻ പോയ ബോട്ട് അപകടത്തിൽപ്പെട്ട് 11 മത്സ്യത്തൊഴിലാളികളെ കാണാതായി. ഗോവ തീരത്തുനിന്ന് 600 നോട്ടിക്കൽ മൈൽ (1100 കിലോമീറ്റർ) അകലെ ഒമാനു സമീപം അറബിക്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തിയിലാണ് അപകടം. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കപ്പലിടിച്ച് ബോട്ട് തകർന്നതായാണു സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കന്യാകുമാരിയിലെ ജോസഫ് ഫ്രാങ്ക്ലിന്റെ ഉടമസ്ഥതയിൽ ഐഎൻഡി–ടിഎൻ–15–എംഎം–4775 നമ്പർ മെഴ്സിഡസ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വള്ളവിളൈ സ്വദേശികളായ ജോസഫ് ഫ്രാങ്ക്ലിൻ(47), ഫ്രെഡി(42), യേശുദാസൻ(42), ജോൺ(20), സുരേഷ്(44), ജെബീഷ്(18), വിജീഷ്(20), ജനിസ്റ്റൺ(20), ജഗൻ(29), സ്റ്ററിക്, മെൽവിൻ(20) എന്നിവരാണു ബോട്ടിൽ ഉണ്ടായിരുന്നത്.
ഏപ്രിൽ 6നാണു കന്യാകുമാരി തെങ്കപട്ടണ തുറമുഖത്തുനിന്ന് ബോട്ട് മത്സ്യബന്ധനത്തിനു പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇതിലുണ്ടായിരുന്നവർ അവസാനമായി തീരവുമായി ആശയ വിനിമയം നടത്തിയത്. ഇന്ത്യൻ തീരത്തുനിന്നു പുറപ്പെട്ട രക്ഷാ കപ്പലുകൾ അപകടം നടന്നതായി കരുതുന്ന മേഖലയിലെത്താൻ 4 ദിവസത്തോളമെടുക്കും. ഈ സാഹചര്യത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്ന് ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.