മിൽവോക്കി: തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ തനിക്കുനേരേ വധശ്രമം നേരിട്ട് അഞ്ചുദിവസം പിന്നിട്ടിട്ടും പരിക്കിനെക്കുറിച്ച് ഒന്നും മിണ്ടാതെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്.
പരിക്കിന്റെ തീവ്രതയെക്കുറിച്ചോ ചികിത്സ ഇപ്പോഴും തുടരുന്നുണ്ടോയെന്നതു സംബന്ധിച്ചോ ഒരു വിവരവും ലഭ്യമല്ല. വെടിവെപ്പിനെ അതിജീവിച്ചത് ഭാഗ്യംകൊണ്ടാണെന്നും ദൈവം തുണച്ചെന്നും ട്രംപ് പറഞ്ഞെങ്കിലും മറ്റൊന്നും വിശദീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി ചർച്ചചെയ്യാൻ പ്രചാരണസംഘവും തയ്യാറായില്ല. മെഡിക്കൽ റിപ്പോർട്ടും ചികിത്സിച്ച ഡോക്ടർമാരുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. വെടിയേറ്റ് അരമണിക്കൂറിനകം പുറത്തുവന്ന ‘കുഴപ്പമില്ല’ എന്ന പ്രസ്താവന മാത്രമാണ് ട്രംപിന്റെ പരിക്കിനെ സംബന്ധിച്ച ഏക ഔദ്യോഗികവിവരം.
ശനിയാഴ്ച വൈകീട്ട് പെൻസിൽവേനിയയിൽനടന്ന പ്രചാരണത്തിനിടെയാണ് വലതുചെവിയിൽ ട്രംപിന് വെടിയേറ്റത്. ചെവിയിലും മുഖത്തും ചോരപുരണ്ട ട്രംപ് മുഷ്ടിയുയർത്തി ‘പോരാടൂ’ എന്ന് പറഞ്ഞ് വേദിവിട്ടു. ചികിത്സയിലായതിനാൽ മിൽവോക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ ദേശീയസമ്മേളനത്തിൽ വ്യാഴാഴ്ചയേ പങ്കെടുക്കൂ എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. പക്ഷേ, ചൊവ്വാഴ്ച ചെവിയിൽ ബാൻഡേജ് ധരിച്ച് ട്രംപ് സമ്മേളനത്തിനെത്തി. മൂന്നുദിവസും അവിടെ ചെലവിട്ടു.





























