തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യരംഗം കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിരുന്ന ശിശുമരണനിരക്കിൽ വീണ്ടും വർധന രേഖപ്പെടുത്തിയതായി ദേശീയ റിപ്പോർട്ട്. വർഷങ്ങളായുള്ള ആരോഗ്യ ഇടപെടലുകളിലൂടെ താഴ്ന്ന നിലയിൽ നിലനിർത്തിയിരുന്ന സൂചിക ഉയർന്നത് ആരോഗ്യവിദഗ്ധരിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഈ മാറ്റത്തിന് പിന്നിലെ കാരണങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം (SRS) സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം, 2024-ൽ കേരളത്തിലെ ഇൻഫന്റ് മോർട്ടാലിറ്റി റേറ്റ് (IMR) ആയിരം ജീവനുള്ള ജനനങ്ങൾക്ക് അഞ്ചിൽ നിന്ന് എട്ടായി ഉയർന്നു. അതായത്, ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എട്ട് കുഞ്ഞുങ്ങൾ ഒരു വയസ്സ് തികയും മുമ്പ് മരിക്കുന്നുവെന്നാണ് കണക്ക്.
ഒരുകാലത്ത് ശിശുമരണനിരക്ക് അമേരിക്കയിലേതിനേക്കാൾ താഴെയാണെന്നത് കേരളത്തിന്റെ പൊതുജനാരോഗ്യ നേട്ടത്തിന്റെ പ്രധാന സൂചികയായിരുന്നു. 1970-കളിൽ 58 ആയിരുന്ന ശിശുമരണനിരക്ക് ദീർഘകാല ആരോഗ്യപരിപാലനത്തിലൂടെയും മാതൃ-ശിശു സംരക്ഷണ പദ്ധതികളിലൂടെയും ഗണ്യമായി കുറയ്ക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നു. 2018-ൽ ഇത് ചരിത്രത്തിലാദ്യമായി അഞ്ചിലെത്തുകയും ചെയ്തു. പോഷകാഹാരക്കുറവ് പരിഹരിക്കുന്ന പദ്ധതികൾ, ഗർഭകാല-പ്രസവകാല പരിചരണം ശക്തിപ്പെടുത്തൽ, നവജാത ശിശുക്കൾക്കായുള്ള പ്രത്യേക ചികിത്സാസൗകര്യങ്ങൾ, ‘ഹൃദ്യം’ പോലുള്ള പദ്ധതികൾ എന്നിവയാണ് ഈ നേട്ടത്തിന് അടിത്തറയായത്. അതിനാൽ തന്നെ പുതിയ കണക്കുകൾ ആരോഗ്യരംഗത്തിന് ഗൗരവമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.






























