റാന്നി: റാന്നി അങ്ങാടിയിലെ സ്വകാര്യ ആശുപത്രി പടിയിലേക്ക് സ്കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം ചികിത്സയുടെ പിഴവ് കാരണം 5വയസുകാരൻ മരിച്ചതെന്ന് ആരോപിച്ചാണ് പ്ലാങ്കമൺ എൽ പി സ്കൂൾ പി റ്റി എയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 11 ന് റാന്നി മാർത്തോമ ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സ്കൂളിൽ കളിക്കുന്നതിനിടെ പരുക്കേറ്റ് കൈക്ക് വേദനയുമായി മാർത്തോമ്മ ആശുപത്രിയിൽ എത്തിയ പ്ലാങ്കമൺ കുഴിക്കാല തെക്കേതിൽ വിജയൻ്റെ മകൻ ആരോൺ വി വർഗീസാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
മാർത്തോമ ആശുപത്രിയിയിലെ ചികിത്സയ്ക്കിടെയുണ്ടായ അപാകത മൂലമാണ് കുട്ടി മരിക്കാനിടയായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവം ഏറെ വിവാദമായതോടെ മാർത്തോമ്മ ആശുപത്രിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. ഇതെ തുടര്‍ന്നാണ് സ്കൂൾ പി റ്റി എയും പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ റാന്നി ഡിവൈഎസ്പി ആർ ബിനുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിപടിയിൽ തടഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ പി റ്റി എ പ്രസിഡൻ്റ് ജോമേഷ്, സിനു പണിക്കർ, സാംകുട്ടി അയ്യക്കാവിൽ, സ്കൂൾ പ്രധാനഅധ്യാപിക പി.എസ് ബിന്ദു, അധ്യാപിക ജി. രാജലക്ഷ്മി, അനീഷ് പ്ലാങ്കമൺ, രമ്യാകൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.





























