ജോധ്പൂർ : ടോയ് ട്രെയിനിൽ നിന്നും നിലത്തുവീണ അഞ്ചുവയസുകാരി ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽപ്പെട്ട് മരിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലുള്ള പ്രശസ്തമായ മണ്ഡോർ ഗാർഡനിൽ ആയിരുന്നു ദാരുണമായ സംഭവം നടന്നത്. രക്ഷിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം വിനോദയാത്രയ്‌ക്കെത്തിയ അനയ്റ എന്ന കുരുന്നിനാണ് ജീവൻ നഷ്ടമായത്. ടോയ് ട്രെയിനിൽ നിന്നും വീണ കുട്ടി ട്രെയിനിന്റെ ചക്രങ്ങൾക്കടിയിൽപ്പെട്ടാണ് മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. കുടുംബം ടോയ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. ഇതേത്തുടർന്ന് കുട്ടി സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു. ട്രെയിനിൽ ഉണ്ടായിരുന്ന മറ്റാളുകൾ ഉടൻ തന്നെ ബഹളം വെക്കുകയും ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഓപ്പറേറ്റർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. ട്രെയിൻ പൂർണ്ണമായി നിർത്തുന്നതിന് മുൻപ് അതിന്‍റെ ചക്രങ്ങളിലൊന്ന് കുട്ടിയുടെ കഴുത്തിലൂടെ കയറിയിറങ്ങി.
കുട്ടിയെ രക്ഷപെടുത്താൻ ശ്രമം നടത്തുന്നതിനിടെ കുട്ടിയുടെ പിതാവ് ഹബീബിന്‍റെ അനന്തരവളായ മുസ്‌കാൻ(20) എന്ന യുവതിക്കും പരിക്കേറ്റു. ഉടൻ തന്നെ ഇരുവരെയും മഥുരദാസ് മാത്തൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും റെയ്നയ്ക്ക് ജീവൻ നഷ്ടമായിരുന്നു. പരിക്കേറ്റ മുസ്‌കാൻ ചികിത്സയിൽ തുടരുകയാണ്. അപകടകാരണം ടോയ് ട്രെയിൻ ഓപ്പറേറ്ററുടെ അനാസ്ഥയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ട്രെയിനിന്‍റെ സുരക്ഷയെക്കുറിച്ച് ഹബീബ് ആശങ്ക അറിയിച്ചിരുന്നുവെന്നും എന്നാൽ അത് സുരക്ഷിതമാണെന്ന് ജീവനക്കാർ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ട്രെയിൻ ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്തു. അപകടത്തെക്കുറിച്ചും വിനോദസഞ്ചാര കേന്ദ്രത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പോലീസ് പരിശോധിച്ചുവരികയാണ്.





























