ന്യുഡൽഹി : നോട്ട് അസാധുവാക്കലിന്റെ അഞ്ചാം വാർഷികത്തിൽ കേന്ദ്രത്തിനെതിരെ ആക്രമണത്തിന് മൂർച്ച കൂട്ടി പ്രതിപക്ഷം. കേന്ദ്രസർക്കാരിനെതിരേ ഒരു പിടി ചോദ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെയും ശശി തരൂരിന്റെയും ട്വീറ്റുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നോട്ട് നിരോധനം വിജയമായിരുന്നെങ്കിൽ എന്തുകൊണ്ട് അഴിമതി അവസാനിച്ചില്ല? എന്തുകൊണ്ട് കള്ളപ്പണം തിരികെ വന്നില്ല? എന്തുകൊണ്ട് പണരഹിത സമ്പദ് വ്യവസ്ഥയില്ല? എന്തുകൊണ്ട് തീവ്രവാദം തുടച്ചുനീക്കുന്നതിൽ വിജയിച്ചില്ല? എന്തുകൊണ്ടാണ് പണപ്പെരുപ്പം നിയന്ത്രിക്കാനാകാത്തത്?, സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
തെറ്റായി ചിന്തിച്ച് മോശമായി നടപ്പാക്കിയ തീരുമാനമാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ നോട്ട് അസാധുവാക്കൽ നടപടിയെ വിശേഷിപ്പിച്ചത്. അഞ്ച് വർഷം മുമ്പ്, ആവേശപൂർവ്വം വിഭാവനം ചെയ്ത് തെറ്റായി ചിന്തിച്ച്, മോശമായി നടപ്പിലാക്കിയ തീരുമാനം നമ്മുടെ സമ്പദ്വ്യവസ്ഥയുടെ അടിത്തട്ടിലാണ് വന്നു പതിച്ചത്. ഉത്തരവാദിത്തം ഏറ്റെടുക്കാൻ സമയമായി, ശശി തരൂർ ട്വീറ്റ് ചെയ്തു.
2016 നവംബർ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 500, 1000 രൂപ മൂല്യമുള്ള കറൻസി നോട്ടുകൾ ഇനി രാജ്യത്ത് നിയമപരമല്ലെന്ന് പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള നീക്കത്തെ തുടർന്ന് പുതിയ നോട്ടുകൾ പിൻവലിക്കാനും പഴയ നോട്ടുകൾ മാറാനും ആളുകൾ നെട്ടോട്ടമോടിയപ്പോൾ എടിഎമ്മുകൾക്കും ബാങ്കുകൾക്കും പുറത്ത് നീണ്ട ക്യൂവാണ് രാജ്യത്തുടനീളം രൂപപ്പെട്ടത്.



























