ഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കിടയിൽ നടക്കുന്ന അധികാര വടംവലിയിലും പരസ്യ പ്രകടനങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി രാഹുൽ ഗാന്ധി. പാർട്ടിയുടെയും മുന്നണിയുടെയും വിജയത്തിന്റെ തിളക്കം കുറയ്ക്കുന്ന ഇത്തരം നീക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയെക്കുറിച്ച് മോശം സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചു. ഇന്ന് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം ഈ കാര്യം നേരിട്ട് വ്യക്തമാക്കുകയായിരുന്നു. തെരുവുകളിൽ ആളെ കൂട്ടിയുള്ള പ്രകടനങ്ങളോ ഫ്ലെക്സ് പ്രചരണങ്ങളോ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള യോഗ്യതയായി കണക്കാക്കില്ലെന്ന് രാഹുൽ ഗാന്ധി കർശന നിർദ്ദേശം നൽകി.
ഇത്തരം പ്രവണതകൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ലെക്സ് യുദ്ധങ്ങൾ മാറ്റി നിർത്തിയാൽ, ഏറ്റവും കൂടുതൽ പരസ്യ പ്രകടനങ്ങൾ നടന്നത് വി.ഡി സതീശന് വേണ്ടിയായിരുന്നുവെന്ന് യോഗത്തിൽ ചർച്ചയായി. എന്നാൽ ഹൈക്കമാൻഡ് നിർദ്ദേശം വന്നതോടെ ഈ പ്രകടനങ്ങൾ നിലച്ചതായും റിപ്പോർട്ടുകളുണ്ട്. അധികാരം ലഭിച്ചയുടൻ മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ നടത്തുന്ന ഈ വടംവലി ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ച് വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് രാഹുൽ ഗാന്ധിയുടെ വിലയിരുത്തൽ.





























