പാലക്കാട് : വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാരന് കണക്റ്റിംഗ് ഫ്ലൈറ്റും അദ്ദേഹം കൊണ്ടുവന്ന അപൂർവയിനം ഹൈബ്രിഡ് ചക്കത്തൈയും നഷ്ടപ്പെട്ട സംഭവത്തിൽ വിമാനക്കമ്പനിക്ക് പിഴ. എയർ ഏഷ്യ ഇന്ത്യ ലിമിറ്റഡിന്റെ ഭാഗത്തുനിന്ന് സേവനത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ യാത്രക്കാരന് നഷ്ടപരിഹാരവും ചെലവുകളുമുൾപ്പെടെ 90,750 രൂപ നൽകാൻ ഉത്തരവിട്ടു. കമ്മീഷൻ പ്രസിഡന്റ് വിനയ് മേനോൻ വി, അംഗങ്ങളായ വിദ്യ എ, കൃഷ്ണൻകുട്ടി എൻ.കെ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.
പാലക്കാട്ടെ സ്വന്തം ഫാമിൽ ഫലവൃക്ഷങ്ങളുടെ കൃഷിയും ഗവേഷണവും നടത്തുന്ന അബ്ദുൽ അസീസാണ് പരാതിക്കാരൻ. ഗവേഷണ ആവശ്യത്തിനായി ഇൻഡോനേഷ്യയിൽ നിന്ന് അപൂർവ ഇനം ഹൈബ്രിഡ് ചക്കത്തൈ വാങ്ങി മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് ഈ ദുരനുഭവമുണ്ടായത്. എയർ ഏഷ്യ വിമാനം വൈകിയതിനാൽ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള കണക്റ്റിംഗ് വിമാനം അദ്ദേഹത്തിന് നഷ്ടമായി. തൈ വേഗത്തിൽ നാട്ടിലെത്തിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി, അധിക തുക നൽകി അന്നുതന്നെ മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാൻ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നു.
എന്നാൽ അടുത്ത വിമാനം മൂന്ന് ദിവസത്തിന് ശേഷമാണെന്നായിരുന്നു കമ്പനിയുടെ മറുപടി. നിവൃത്തിയില്ലാതെ അടുത്ത ദിവസം മറ്റൊരു എയർ ഏഷ്യ വിമാനത്തിൽ അദ്ദേഹം ടിക്കറ്റെടുത്ത് നാട്ടിലെത്തിയെങ്കിലും ഈ കാലതാമസത്തിനിടെ ചക്കത്തൈ പൂർണമായും നശിച്ചുപോയിരുന്നു. ഇതേത്തുടർന്ന് പുതിയ തൈ വാങ്ങാൻ അദ്ദേഹത്തിന് വീണ്ടും ഇൻഡോനേഷ്യയിലേക്ക് പോകേണ്ടി വന്നു.പരാതിയെത്തുടർന്ന് കമ്മീഷൻ നോട്ടീസ് അയച്ചെങ്കിലും വിമാനക്കമ്പനി ഹാജരാകുകയോ മറുപടി നൽകുകയോ ചെയ്തില്ല. തുടർന്ന് പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ച കമ്മീഷൻ വിമാനക്കമ്പനിയുടെ അനാസ്ഥയാണ് സാമ്പത്തിക നഷ്ടത്തിനും മാനസിക ബുദ്ധിമുട്ടിനും കാരണമായതെന്ന് വിലയിരുത്തി.
ടിക്കറ്റ് തുകയായ 30,750 രൂപ, യാത്രാ-താമസ ചെലവുകളായ 25,000 രൂപ, സേവനത്തിലെ വീഴ്ചയ്ക്കുള്ള നഷ്ടപരിഹാരമായി 25,000 രൂപ, കേസ് നടത്തിപ്പ് ചെലവിലേക്കായി 10,000 രൂപ എന്നിവ നൽകാനാണ് ഉത്തരവിട്ടത്.ഈ തുക 45 ദിവസത്തിനകം വിമാനക്കമ്പനി കൈമാറണം. അല്ലാത്തപക്ഷം, ഉത്തരവ് തീയതി മുതൽ തുക നൽകുന്നതുവരെ ഓരോ മാസവും 500 രൂപ വീതം സോളേഷ്യം (Solatium) അധികമായി നൽകണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്. വിമാനക്കമ്പനികളുടെ അനാസ്ഥയോ കാലതാമസമോ മൂലം യാത്രക്കാർക്കുണ്ടാകുന്ന സാമ്പത്തിക-മാനസിക നഷ്ടങ്ങൾക്ക് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്നത് അടിവരയിടുന്നതാണ് ഈ ഉത്തരവ്.































